കൊച്ചി: കൊടുവള്ളി നിയോജകമണ്ഡലത്തിൽനിന്നു ചെറിയ ഭൂരിപക്ഷത്തിൽ വിജയിച്ച കാരാട്ട് റസാഖ് എതിർസ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചതുമൂലം തെരഞ്ഞെടുപ്പു ക്രമക്കേട് നടത്തിയെന്നു ഹൈക്കോടതി.
സാന്പത്തിക ക്രമക്കേടുകൾ ആരോപിച്ചുള്ളതായിരുന്നു എം.എ. റസാഖിനെതിരേ പ്രചരിപ്പിച്ച ഡോക്യുമെന്ററി. വോട്ടർമാരിൽ മുൻവിധിയുണ്ടാക്കാൻ പര്യാപ്തമായ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിലൂടെ കാരാട്ട് റസാഖിന് ആഗ്രഹിച്ച ഫലം ലഭിച്ചിട്ടുണ്ട്. ഡോക്യുമെന്ററിയുടെ ഉത്തരവാദിത്വം കാരാട്ട് റസാഖിനാണെന്നും ജനപ്രാതിനിധ്യ നിയമത്തിലെ 123 (2), (4) എന്നീ വകുപ്പുകൾ പ്രകാരം തെരഞ്ഞെടുപ്പു ക്രമക്കേടാണു നടത്തിയതെന്നും ഹൈക്കോടതി വിലയിരുത്തി.
പ്രചാരണത്തിനായി ഒരു വീഡിയോ നിർമിച്ചു പ്രദർശിപ്പിച്ചെന്നു തെളിവെടുപ്പിൽ കാരാട്ട് റസാഖ് സമ്മതിച്ചിരുന്നെങ്കിലും ഹർജിക്കാർ ആരോപിക്കുന്ന ഉള്ളടക്കമല്ല അതിലുണ്ടായിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, തെരഞ്ഞെടുപ്പു കമ്മീഷനു നൽകിയ വിവരങ്ങളിൽ ഇത്തരമൊരു വീഡിയോ നിർമിച്ച കാര്യം കാരാട്ട് റസാഖ് പറഞ്ഞിരുന്നില്ല. എതിർ സ്ഥാനാർഥിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുദ്ദേശിച്ചുള്ള ഡോക്യുമെന്ററി വോട്ടർമാരെ സ്വാധീനിക്കാൻ പര്യാപ്തമാണ്.
വീഡിയോയും സ്ക്രിപ്റ്റും കാരാട്ട് റസാഖിന്റെ അനുമതിയോടെയുള്ളതാണെന്നു വസ്തുതകളിൽനിന്നു വ്യക്തമാണ്. വീഡിയോ ചിത്രീകരിച്ച കാമറാമാൻ ഇത്തരത്തിൽ മൊഴി നൽകി. കാരാട്ട് റസാഖിന്റെ ഒന്നാം കൗണ്ടിംഗ് ഏജന്റ് ഈ വീഡിയോയിൽ ശബ്ദം നൽകുകയും ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങളും ഹൈക്കോടതി പരിഗണിച്ചു.
മുസ്ലിം ലീഗ് സ്ഥാനാർഥി എം.എ. റസാഖ് കിഴക്കോത്ത് പഞ്ചായത്തംഗമായിരിക്കേ നടപ്പാക്കിയ ഭവനസഹായ പദ്ധതിയുമായി ബന്ധപ്പെട്ട സാന്പത്തിക ക്രമക്കേടിൽ അദ്ദേഹം പങ്കാളിയാണെന്നാണു ഡോക്യുമെന്ററിയിൽ പറയുന്നത്. എന്നാൽ, ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നു വിലയിരുത്തി എം.എ. റസാഖിനെ കോടതി വെറുതെ വിട്ടിരുന്നു.
ഇക്കാര്യം മറച്ചുവച്ചാണു പ്രചാരണം നടത്തിയതെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. ഇതിനു പുറമേ കിഴക്കോത്ത് എംജെഎച്ച്എസ്എസിൽ പ്ലസ് ടു അനുവദിക്കുന്നതു തടഞ്ഞത് എം.എ. റസാഖാണെന്ന തരത്തിലുള്ള സൂചനയും ഡോക്യുമെന്ററിയിൽ നൽകിയിരുന്നു. വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിച്ചെന്ന പ്രോസിക്യൂഷൻ സാക്ഷിയുടെ സത്യപ്രസ്താവനയെ മതിയായ കാരണം ഇല്ലാതെ അവിശ്വസിക്കേണ്ടതില്ലെന്നും ഹൈക്കോടതി വിലയിരുത്തി.
അപകീർത്തികരമായ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതു ക്രമക്കേട്
12:31 AM Jan 18, 2019 | Deepika.com