തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്പെഷൽ സ്കൂൾ ജീവനക്കാർ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി. രക്തസാക്ഷി മണ്ഡപത്തിൽ വി.എം. സുധീരൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
സ്പെഷൽ സ്കൂൾ സമഗ്ര പാക്കേജ് ഉടനെ നടപ്പിലാക്കുക, ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായ എയ്ഡഡ് പദവി നടപ്പിലാക്കുക, സ്പെഷൽ സ്കൂൾ ജീവനകാർക്കു തുല്യജോലിക്കു തുല്യവേതനവും ക്ഷേമനിധിയും ജോലി സ്ഥിരതയും ഉറപ്പുവരുത്തുക, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി നടപ്പിലാക്കുക, മാനസിക വെല്ലുവിളി നേരിടുന്ന 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് തൊഴിൽ പരിശീലനവും പുനരധിവാസവും ഉറപ്പു വരുത്തുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങൾ.
മാനസിക- ശാരീരിക വൈകല്യങ്ങളുള്ള കുട്ടികൾ പഠിക്കുന്ന 288 സ്പെഷൽ സ്കൂളുകളിൽ ജോലി ചെയ്യുന്ന ആറായിരത്തോളം ജീവനക്കാരെ കാലാകാലങ്ങളിലായി ഭരിച്ചു വരുന്ന സർക്കാരുകൾ അവഗണിക്കുന്ന നിലപാടാണ് തുടർന്നു പോരുന്നതെന്നും ഒരേ യോഗ്യതയുള്ള അധ്യാപകർക്ക് സ്പെഷൽ സ്കൂളുകളിൽ ലഭിക്കുന്നത് വളരെക്കുറഞ്ഞ വേതനമാണെന്നും സ്പെഷൽ സ്കൂൾ ജീവനക്കാർ പറഞ്ഞു.
ധർണയ്ക്ക് അഭിവാദ്യം അർപ്പിച്ച് സമരസമിതി ചെയർമാൻ വിശ്വനാഥൻ, കെപിസിസി അംഗം മഹേശ്വരൻ നായർ, എഐടിയുസി ജില്ലാ സെക്രട്ടറിമീനാങ്കൽ കുമാർ, നഗരസഭാംഗം അനിത എന്നിവർ പ്രസംഗിച്ചു.
സ്പെഷൽ സ്കൂൾ ജീവനക്കാർ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി
12:07 AM Jan 18, 2019 | Deepika.com