തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ്- ഐപിഎസ്- ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങൾ കുത്തനെ ഉയർത്താൻ മന്ത്രിസഭാ തീരുമാനം. യാത്രാ അലവൻസും സ്വകാര്യ ആവശ്യത്തിനുള്ള ഇന്ധന അലവൻസും വീട്ടുജോലിക്കാരന്റെ ശന്പളവും അടക്കമുള്ള അലവൻസുകൾ കൂട്ടി. വീടുകളുടെ വൈദ്യുതി ചാർജും വെള്ളക്കരവും പൂർണമായി സർക്കാർ വഹിക്കും.
2017 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ആനുകൂല്യങ്ങൾ പരിഷ്കരിക്കാൻ തീരുമാനിച്ചത്. ഇതുവഴി സംസ്ഥാന ഖജനാവിനു കോടികളുടെ അധിക ചെലവാണ് ഉണ്ടാകുന്നത്.
സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് താമസിക്കാൻ തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ബംഗ്ലാവുകളും സഞ്ചരിക്കാൻ ഒൗദ്യോഗിക വാഹനവും മറ്റു സംവിധാനങ്ങളും അനുവദിച്ചിട്ടുള്ളതിനു പുറമെയാണു കൂടുതൽ ആനുകൂല്യങ്ങൾ അനുവദിച്ചത്. അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്ക് അനുവദിച്ചിട്ടുള്ള അഖിലേന്ത്യ സർവീസ് ഓഫീസേഴ്സ് അലവൻസ് ധനവകുപ്പിന്റെ നിർദേശങ്ങൾക്ക് അനുസൃതമായി പരിഷ്കരിക്കാൻ തീരുമാനിച്ചെന്നാണു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
ഏഴാം ശന്പള കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടൂർ അലവൻസായി ഗ്രേഡ് അനുസരിച്ച് 3,000 രൂപ മുതൽ 12,000 രൂപ വരെ ലഭിക്കും. ടൂർ അലവൻസിനു ബിൽ നൽകേണ്ടതില്ല. വീട്ടിലെ ഓഫീസ് അറ്റൻഡർക്ക് പരിധിയില്ലാതെ അലവൻസ് നൽകാം. നിലവിൽ ഇത് 3,000 രൂപയായിരുന്നു. സ്വകാര്യ ആവശ്യത്തിന് പരിധിയില്ലാതെ ഇന്ധനം വാങ്ങാം. നിലവിൽ ഇത് 3,000 രൂപയോ 50 ലിറ്ററോ ഏതാണോ കൂടുതൽ എന്നതായിരുന്നു.
സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വീടുകളിലെ വൈദ്യുതി ചാർജും വെള്ളക്കരവും സർക്കാർ വഹിക്കും. ബിൽ ഹാജരാക്കിയാൽ തുകയുടെ പകുതി നൽകുന്നതായിരുന്നു നിലവിലെ രീതി. വീട്ടിലെ സുരക്ഷയ്ക്കായി മൂന്നു ഹോം ഗാർഡുകളെയും രണ്ട് സെക്യുരിറ്റി ഗാർഡുകളെയും അനുവദിക്കും. പഠനത്തിനായി നാലു വർഷം വരെ അവധി നൽകും.
തുടക്കക്കാരനായ സിവിൽ സർവീസ് ഉദ്യോഗസ്ഥന് 56,000 രൂപയാണ് അടിസ്ഥാന ശന്പളം. പുറമേ ഡിഎ, ടിഎ അടക്കമുള്ളഅലവൻസുകളും.
ഐഎഎസ്- ഐപിഎസ് അലവൻസുകൾ കുത്തനെ ഉയർത്തി
02:50 AM Jan 17, 2019 | Deepika.com