ശബരിമല: മകരവിളക്ക് തീർഥാടനത്തിനുശേഷം ശബരിമല നട അടയ്ക്കാൻ മൂന്നു ദിവസങ്ങൾ മാത്രം അവശേഷിച്ചിരിക്കെ ഇനിയൊരു സംഘർഷത്തിനു വേദിയൊരുക്കേണ്ടതില്ലെന്ന നിലപാടിലാണു പോലീസ്.
നിരോധനാജ്ഞ ഒഴിവാക്കി ഭക്തർക്കു സുഖദർശനം സാധ്യമാണെന്ന പ്രചാരണം നടക്കുന്നതിനിടെയാണ് ഇന്നലെ രണ്ട് യുവതികൾ മല കയറാനെത്തിയതും സംഘർഷാവസ്ഥയിലേക്കു കാര്യങ്ങൾ നീങ്ങിയതും. സുരക്ഷ തേടിയെത്തിയ രേഷ്മയും ഷാനിലയെയും ആദ്യം പിന്തിരിപ്പിക്കാനായിരുന്നു പോലീസ് ശ്രമം. നിലയ്ക്കലിൽനിന്നു പന്പ വരെ എത്തിയ ഇവർ പോലീസ് സഹായം തേടിയപ്പോൾ സാധ്യമല്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
എന്നാൽ, പന്പയിലെത്തിയാൽ സുരക്ഷ ഒരുക്കാമെന്നു പോലീസ് പറഞ്ഞിരുന്നതായി രേഷ്മ അവകാശപ്പെടുന്നു. നീലിമല വരെ ഇവരെത്തിയെങ്കിലും പ്രതിഷേധം ശക്തമാകുന്നുവെന്നു കണ്ടു പോലീസ് ഇടപെടൽ ഉണ്ടായി. ഐജി ബൽറാംകുമാർ ഉപാധ്യായയുടെ നിർദേശപ്രകാരം വനിതാ പോലീസ് അടക്കം നീലിമലയിൽ നിരന്നു. മൂന്നേകാൽ മണിക്കൂറോളം യുവതികളും സംഘവും വഴിയിലിരുന്നതോടെ പ്രതിഷേധത്തിന്റെ ശക്തി വർധിച്ചു. അയ്യപ്പഭക്തരുടെ മലകയറ്റവും ഇറക്കവും തടസപ്പെട്ടതോടെ നടപടികളിലേക്കു നീങ്ങാൻ പോലീസ് തയാറായി. ആദ്യം പ്രതിഷേധക്കാരോടു സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് യുവതികളെ പിടിച്ചിറക്കാനുള്ള തീരുമാനത്തിലെത്തി. പന്പ സ്പെഷൽ ഓഫീസർ ബാസ്റ്റിൻ സാം ഇതിനുള്ള നിർദേശം നൽകി.
പ്രതിഷേധക്കാരേറെയും ആന്ധ്ര, തമിഴ്നാട് സംസ്ഥാനക്കാരായിരുന്നുവെന്നതും പോലീസിനെ കുഴച്ചു. ആന്ധ്രയിൽനിന്നുള്ള സംഘത്തിലെ അഞ്ചുപേരാണു യുവതികളെ ആദ്യം തിരിച്ചറിഞ്ഞു തടഞ്ഞത്. പോലീസ് ഇവരെ നീക്കം ചെയ്തു യുവതികൾക്കു പാതയൊരുക്കിയെങ്കിലും മുന്നോട്ടു പോയപ്പോൾ കുട്ടികൾ ഉൾപ്പെടെ നിരവധിപേർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കർപ്പൂരാഴി കത്തിച്ചു ശരണംവിളികളുമായി നിലത്തിരുന്ന് ഇവർ യുവതികളുടെ സംഘത്തിനു മാർഗതടസമുണ്ടാക്കി.
തീർഥാടകരെ മുൻനിർത്തി യുവതികളെ തടയുകയെന്ന പുതിയ നീക്കത്തിന്റെ ഭാഗമാണിതെന്നു പോലീസ് പറയുന്നു. കോയന്പത്തൂരിൽനിന്നു ദർശനത്തിനെത്തി മടങ്ങുകയായിരുന്ന 80 അംഗ സംഘം കൂടി ഇവർക്കൊപ്പം ചേർന്നതോടെ പ്രതിഷേധക്കാരുടെ എണ്ണം വർധിച്ചു. ഏറെയും ഇതര സംസ്ഥാനക്കാരായതോടെ ഇവരെ ബലം പ്രയോഗിച്ചു നീക്കം ചെയ്താൽ പ്രതിഷേധം സംസ്ഥാനത്തിനു പുറത്തേക്കു കടക്കാനുള്ള സാധ്യതയും പോലീസ് മുന്നിൽക്കണ്ടു. നിരോധനാജ്ഞ നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ കൂട്ടംകൂടിയവർക്കെതിരേ നിയമപരമായ നടപടിയും സാധ്യമല്ലെന്ന നിലയിലെത്തി.
സംഘർഷമൊഴിവാക്കാൻ പോലീസ്, ഇതര സംസ്ഥാനക്കാരെ നേരിടാനും മടി
02:50 AM Jan 17, 2019 | Deepika.com