കൊച്ചി: കഴിഞ്ഞ പ്രളയക്കെടുതിയിൽ വീടു തകർന്ന പുറന്പോക്കു ഭൂമിയിൽ വസിക്കുന്നവർക്കും ധനസഹായം അനുവദിക്കാൻ സർക്കാർ നിർദേശം. ദുരിതാശ്വാസ സഹായം ലഭിക്കാൻ പുറന്പോക്കിൽ താമസിക്കുന്നവർ ഭൂമിയുടെ ഉടമസ്ഥാവകാശം വ്യക്തമാക്കണമെന്നില്ലെന്നു ചൂണ്ടിക്കാട്ടി സർക്കാർ പുതിയ ഉത്തരവിറക്കി. നേരത്തെ സ്വന്തമായി ഭൂമി ഉള്ളവരെ മാത്രമാണു ധനസഹായത്തിനു പരിഗണിച്ചിരുന്നത്.
അർഹരായ ദുരന്തബാധിതരുടെ എല്ലാ കാറ്റഗറിയിലും പുറന്പോക്കു നിവാസികളെയും ഉൾപ്പെടുത്തണമെന്ന് ഉത്തരവിലുണ്ട്. പുറന്പോക്കു ഭൂമി പതിച്ചു നൽകാവുന്നതാണെങ്കിൽ എത്രയും വേഗം പതിച്ചു നൽകണം. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള പുറന്പോക്കു വാസികൾക്കു പുതിയതായി വീട് ലഭിക്കുന്ന മുറയ്ക്കു നിലവിൽ ഇവർ വസിക്കുന്ന പുറന്പോക്കു ഭൂമി ഏറ്റെടുത്തു റവന്യു വകുപ്പ് സംരക്ഷിക്കണം.
നിലവിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടാത്ത പുറന്പോക്കിലെ ദുരിതബാധിതരുടെ പ്രത്യേക പട്ടിക തയാറാക്കി ജില്ലാ കളക്ടർ ഇടപെട്ടു ലൈഫ്മിഷനിൽ ഉൾപ്പെടുത്തണം. വീടാകുന്ന മുറയ്ക്ക് ഇവരുടെ പുറന്പോക്കു ഭൂമിയും ഏറ്റെടുക്കണം. സംസ്ഥാനത്തു പ്രളയത്തിൽ 2,59,614 വീടുകൾ തകർന്നിരുന്നു. ഇതിൽ 13,311 വീടുകൾ പൂർണമായും 2,46,303 വീടുകൾ ഭാഗികമായും തകർന്നു. ഇക്കൂട്ടത്തിൽ പുറന്പോക്കു ഭൂമിയിലെ വീടുകൾ ഉൾപ്പെട്ടിരുന്നില്ല.
പൂർണമായും വീടു തകർന്നവരിൽ 6546 പേർക്കു മാത്രമേ ഇതുവരെ ആദ്യഗഡു വിതരണം ചെയ്തിട്ടുള്ളൂ. വീടു തകർന്നതിൽ 8881 കുടുംബങ്ങൾ സർക്കാർ സഹായത്തോടെ സ്വയം പുനർനിർമിക്കാൻ തയാറായിട്ടുണ്ട്. രണ്ടായിരം വീടുകൾ സഹകരണമേഖല നിർമിച്ചു നൽകും. ബാക്കിയുള്ള വീടുകൾ നിർമിക്കാൻ സ്പോണ്സർമാരുടെ സഹായം തേടാനാണു തീരുമാനം.
ജോണ്സണ് വേങ്ങത്തടം
മഹാപ്രളയം : പുറന്പോക്കിലെ വീടു തകർന്നവർക്കും ധനസഹായം
02:50 AM Jan 17, 2019 | Deepika.com