തിരുവനന്തപുരം:യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്തു ഭൂ പരിധിയിൽ ഇളവു നൽകിയതിൽ ക്രമക്കേടുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നു റദ്ദാക്കിയ തീരുമാനം വീണ്ടും നടപ്പാക്കാൻ മന്ത്രിസഭാ തീരുമാനം.
റാന്നി താലൂക്കിലെ വടശേരിക്കരയിലെ പാലതീയ നാടാർ സ്വയംഭൂ എജ്യൂക്കേഷണൽ ട്രസ്റ്റിന്റെ ഡെന്റൽ കോളജ് സ്ഥാപിക്കുന്നതിനായി ഭൂമിക്ക് ഭൂപരിധി നിയമത്തിൽ ഇളവു നൽകിയ തീരുമാനം റദ്ദാക്കിയതാണു പുനഃപരിശോധിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭ തീരുമാനിച്ചത്.
തമിഴ്നാട് സ്വദേശി അധ്യക്ഷനായ എജ്യുക്കേഷണൽ ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ള ശ്രീ അയപ്പ ഡെന്റൽ കോളജ് 22 ഏക്കർ ഭൂമിയാണുള്ളത്. 15 ഏക്കർ ഭൂമിയാണ് ഭൂപരിധി നിയമ പ്രകാരം കൈവശം വയ്ക്കാൻ കഴിയുക.
എന്നാൽ, എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്തെ തീരുമാനങ്ങൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചു. ക്രമക്കേടുണ്ടെന്നു കണ്ടെത്തിയ ചില തീരുമാനങ്ങൾ റദ്ദാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ വടശേരിക്കര പാലതീയ നാടാർ സ്വയംഭൂ എജ്യൂക്കേഷണൽ ട്രസ്റ്റിന്റെ ഭൂമി തീരുമാനം റദ്ദാക്കി. 2017 ഓഗസ്റ്റ് പത്തിനിറക്കിയ ജിഒ നന്പർ 270/2019 ഉത്തരവനുസരിച്ചു തീരുമാനം റദ്ദാക്കുകയായിരുന്നു.
തുടർന്നു സ്വാശ്രയ ഡെന്റൽ കോളജിന്റെ ഭൂമി പ്രശ്നം ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യുകയായിരുന്നു.
കോളജിന് അനുമതി ലഭിച്ച സാഹചര്യത്തിൽ ഭൂമിപ്രശ്നം ക്രമപ്പെടുത്താൻ തീരുമാനിച്ചുവെന്നാണു മന്ത്രിസഭാ യോഗത്തിൽ അറിയിച്ചത്. എന്നാൽ, ഇന്നലെ മന്ത്രിസഭ കൈക്കൊണ്ട തീരുമാനങ്ങൾ സംബന്ധിച്ചു മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്തെ തീരുമാനങ്ങളിൽ ക്രമക്കേടുണ്ടെന്നു കണ്ടെത്തിയാൽ ഇതു സംബന്ധിച്ചു വിജിലൻസ് അന്വേഷണം നടത്തുമെന്നു നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.
ക്രമക്കേടിനെത്തുടർന്ന് റദ്ദാക്കിയ തീരുമാനം വീണ്ടും നടപ്പാക്കുന്നു
02:50 AM Jan 17, 2019 | Deepika.com