വൈപ്പിൻ: ഓസ്ട്രേലിയയ്ക്കു കടക്കാനായി അതീവരഹസ്യമായി എത്തിയ 60 ഓളം ശ്രീലങ്കൻ അഭയാർഥി സംഘം എറണാകുളം, ചെറായി, കൊടുങ്ങല്ലൂർ, ചോറ്റാനിക്കര മേഖലകളിൽ താമസിച്ചു കറങ്ങി നടന്നിട്ടും പോലീസ് അറിഞ്ഞതു രണ്ടാഴ്ചയ്ക്കുശേഷം. കേന്ദ്ര-സംസ്ഥാന ഇന്റലിജൻസ് വിഭാഗങ്ങൾക്കു സംഭവിച്ച വലിയ വീഴ്ചയാണിതെന്ന ആക്ഷേപം ശക്തമാകുകയാണ്.
ഈ മാസം മൂന്നിന് എറണാകുളത്തെത്തിയ സംഘം ചോറ്റാനിക്കരയിലും കൊടുങ്ങല്ലൂരിലും രണ്ടു ദിവസം തങ്ങി ക്ഷേത്രദർശനം നടത്തിയശേഷം ആറിനു ചെറായി ബീച്ചിലെത്തുകയും അവിടെ ഹോം സ്റ്റേകളിൽ ഒരാഴ്ചയോളം താമസിച്ചു 12നു രാത്രി മിനിബസിലും ട്രക്കിലും കയറി പോകുകയായിരുന്നു. ഇതിനുശേഷം ഇവരെ ആരും കണ്ടിട്ടില്ല. ഇവർ മാല്യങ്കരയിൽനിന്ന് ഓസ്ട്രേലിയയ്ക്കു കടന്നുവെന്നും ഇല്ലെന്നുമുള്ള സ്ഥിരീകരിക്കാനാവാത്ത റിപ്പോർട്ടുകൾ മാത്രമാണുള്ളത്.
മാല്യങ്കരയിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ നാട്ടുകാർ കണ്ടെത്തിയ യാത്രാ ബാഗുകളും ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും പരിശോധിച്ചതിൽനിന്നാണു സ്ഥലത്തു തന്പടിച്ചിരുന്നവർ ഓസ്ട്രേലിയയിലേക്കു കടക്കാൻ എത്തിയ ശ്രീലങ്കൻ അഭയാർഥികളായിരുന്നുവെന്നു പോലീസും ഇന്റലിജൻസും തിരിച്ചറിയുന്നത്. ചെറായി ബീച്ചിൽ കറങ്ങി നടന്നിരുന്ന അഭയാർഥികളെക്കുറിച്ച് ഓട്ടോ തൊഴിലാളികൾ പോലീസിനെ അറിയിച്ചെങ്കിലും ഇവർ കാര്യമായി അന്വേഷിച്ചില്ലെന്ന പരാതിയുണ്ട്.
ഇന്റലിജൻസ് വിഭാഗത്തിൽ ജോലിയെടുക്കുന്ന ഉദ്യോഗസ്ഥരെ യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ അടിക്കടി സ്ഥലം മാറ്റുന്നതു ജോലിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതി ഉദ്യോഗസ്ഥൻമാർക്കുമുണ്ട്.
മനുഷ്യക്കടത്ത്: ഇന്റലിജൻസിനു വീഴ്ച
02:08 AM Jan 17, 2019 | Deepika.com