തിരുവനന്തപുരം: കലാഭവൻ തിയറ്ററിനുള്ളിൽ തണുപ്പു പടർന്നു. തിരശീല ശൂന്യമായിരുന്നിട്ടും ജനം തിങ്ങി നിറഞ്ഞു. പൂക്കളും പുഷ്പചക്രങ്ങളും, പ്രിയസംവിധായകനെ വസന്തം പുതപ്പിച്ചു. കണ്ണുകൾ മഴ പൊഴിച്ചു. ലെനിൻ രാജേന്ദ്രന്റെ അന്ത്യയാത്രയ്ക്ക് അകമ്പടിയേകാൻ പുറത്ത് ഉച്ചവെയിൽ കാത്തു നിന്നു. വേർപാടിന്റെ മണിക്കൂറിൽ ഋതുക്കൾ മാറിമാറി എത്തി, പ്രിയസംവിധായകനു വിടചൊല്ലി. കലാഭവനിൽനിന്ന് ശാന്തികവാടത്തിലേക്ക് അര മണിക്കൂർ സമയം. അഗ്നിനാളങ്ങൾ അന്ത്യചുംബനം നൽകി. ലെനിൻ രാജേന്ദ്രൻ ഓർമയായി.
മലയാളിക്ക് കാഴ്ചയുടെ ഋതുഭേദങ്ങൾ സമ്മാനിച്ച സംവിധായകന്റെ മൃതദേഹം പൊതുദർശനത്തിനായി ഇന്നലെ അദ്ദേഹം പഠിച്ച യൂണിവേഴ്സിറ്റി കോളജിലേക്കും തുടർന്ന് കലാഭവൻ തിയറ്ററിലേക്കും കൊണ്ടുവന്നപ്പോൾ അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്.
തുടർന്ന് ഉച്ചകഴിഞ്ഞ് ഒന്നരയോടെ വഴുതക്കാട് കലാഭവൻ തിയറ്ററിൽനിന്നു വിലാപയാത്രായി ശാന്തികവാടത്തിലെത്തിച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
ഡി. ദിലീപ്
ലെനിൻ രാജേന്ദ്രന്റെ മൃതദേഹം സംസ്കരിച്ചു
02:08 AM Jan 17, 2019 | Deepika.com