തലശേരി: ബിജെപിയുടെ ഏത് വെല്ലുവിളിയും നേരിടാൻ കേരളത്തിലെ ഇടതുമുന്നണി തയാറാണെന്നും ത്രിപുരയെ ചൂണ്ടിക്കാട്ടിയുള്ള പ്രസംഗം, അഞ്ചു സംസ്ഥാനങ്ങളിലെ തോൽവി മറച്ചുപിടിച്ച് പ്രവർത്തകരെ ആവേശം കൊള്ളിക്കാൻ മാത്രമുള്ളതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിനെ വിമർശിച്ച് കൊല്ലത്ത് പ്രധാനമന്ത്രി ചെയ്ത പ്രസംഗം ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് സിപിഎം തലശേരി ഏരിയ കമ്മിറ്റി ഓഫീസിൽ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് പ്രചാരകനെ പോലെയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ശബരിമല വിഷയത്തിൽ ഒരു നിലപാടും ഇല്ലാത്തത് ബിജെപിക്കാണ്. സുപ്രീംകോടതി വിധി വന്ന ഉടനെ ഇത് സ്വാഗതാർഹമാണെന്നും ഞങ്ങൾക്കും ഇതേ അഭിപ്രായമാണെന്നുമായിരുന്നു ആർഎസ്എസ് നേതാക്കളുടെ പ്രസ്താവനകൾ. ഒരു സമുദായ സംഘടനയിലെ സ്ത്രീകൾ നാമജപവുമായി റോഡിലിറങ്ങിയപ്പോഴാണ് പ്രധാനമന്ത്രിയുടെ പാർട്ടി നിലപാട് മാറ്റിയത്.
കേരളത്തിലും ത്രിപുര ആവർത്തിക്കുമെന്ന് പ്രസംഗിച്ച മോദി മധ്യപ്രദേശിനെ ഓർമിക്കണം. ജനസംഘം രൂപീകരിച്ച കാലം മുതൽ സ്വാധീനമുള്ള മധ്യപ്രദേശ് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ ബിജെപി തോറ്റു. കേരളത്തെപ്പറ്റി മോദി പഠിക്കണമെന്നും കോടിയേരി പറഞ്ഞു.
മോദി പ്രസംഗിച്ചത് അണികൾക്കു വേണ്ടി: കോടിയേരി
01:44 AM Jan 17, 2019 | Deepika.com