ഗാന്ധിനഗർ (കോട്ടയം): വസ്ത്ര മൊത്ത വ്യാപാര സ്ഥാപനത്തിൽ അക്കൗണ്ടന്റായിരുന്ന യുവാവിനെയും ഭാര്യയെയും വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി ചെറുതോണി സ്വദേശികളായ യുവദന്പതികളെയാണ് വിഷം ഉളളിൽച്ചെന്ന നിലയിൽ കോട്ടയം ഗാന്ധിനഗർ പോലീസ് കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചത്.
ഇരുപത്തേഴുകാരനായ യുവാവും ഇരുപത്താറു വയസുള്ള ഭാര്യയും ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു ഗാന്ധിനഗർ പോലീസ് സ്റ്റേഷന് എതിർവശത്തുള്ള ഹോട്ടൽ മുറിയിലാണു ജീവനൊടുക്കാൻ ശ്രമിച്ചത്. വിഷം കഴിച്ചതായ സന്ദേശം ഇരുവരും യുവാവിന്റെ കോഴിക്കോട്ടുള്ള ബന്ധുവായ യുവതിയുടെ ഫോണിലേക്ക് അയയ്ക്കുകയായിരുന്നു. യുവതി ഉടൻ യുവാവിന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. അവർ ഹോട്ടൽ അധികൃതർക്കു വിവരം കൈമാറി. ഹോട്ടൽ അധികൃതർ ഗാന്ധിനഗർ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോൾ മുറി പൂട്ടിയ നിലയിലായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഇരുവരുടെയും നില ഗുരുതരമാണ്.
പോലീസ് പറയുന്നതിങ്ങനെ: യുവാവ് എറണാകുളം പെന്റാ മേനക ഭാഗത്തെ ചുരിദാർ മൊത്തവ്യാപാര സ്ഥാപനത്തിൽ അക്കൗണ്ടന്റാണ്. 6,88,000 രൂപയുടെ പണം തിരിമറിയുമായി ബന്ധപ്പെട്ടു സ്ഥാപന ഉടമകൾ കേസ് കൊടുത്തിരുന്നു. രണ്ടു ഘട്ടങ്ങളിലായി പണം തിരികെ നൽകാമെന്ന് യുവാവ് ഉറപ്പ് നൽകിയിരുന്നു. ഇന്നലെ മൂന്നു ലക്ഷം രുപ കൊടുക്കാമെന്നായിരുന്നു വാക്കു പറഞ്ഞിരുന്നത്. ഇന്നലെ രാവിലെ ഇവർ വീട്ടിൽനിന്നു മൂന്നു ലക്ഷം രൂപയുമായാണ് എറണാകുളത്തേക്കു പുറപ്പെട്ടതെന്നാണു ബന്ധുക്കൾ പറയുന്നത്.
ഇവർ എറണാകുളത്തിനു പോകുന്നതായും യുവാവിന്റെ പിതാവ് രാവിലെ 11നു വിളിച്ചപ്പോൾ തൃപ്പൂണിത്തുറ കഴിഞ്ഞെന്നും ഉടൻതന്നെ സ്ഥലത്തെത്തി പണം കൈമാറുമെന്നുമായിരുന്നു മറുപടി. അതേസമയം, കോട്ടയത്തിനു പോന്ന ഇവർ രാവിലെ മെഡിക്കൽ കോളജിനു സമീപമുള്ള ഹോട്ടലിൽ മുറിയെടുത്തു ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
അതേസമയം, സ്ഥാപനത്തിൽനിന്നു മാറി മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തതിനുള്ള പകപോക്കൽ ആണെന്നും ഇത്രയും തുക തിരിമറി ഉണ്ടായിട്ടില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്.
വിഷം ഉള്ളിൽച്ചെന്ന നിലയിൽ യുവദന്പതികൾ ആശുപത്രിയിൽ
01:44 AM Jan 17, 2019 | Deepika.com