തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് തിരുവനന്തപുരം ശാഖയിൽ നിന്നു വ്യാജ ലോൺ അനുവദിച്ചതിൽ 85 ലക്ഷം രൂപ തട്ടിപ്പുനടത്തിയ കേസിൽ മുൻ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ അഞ്ചു പ്രതികൾക്കു മൂന്നു വർഷം തടവും പിഴയും ശിക്ഷ. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് തിരുവനന്തപുരം ശാഖ മുൻ മാനേജർ കെ.വിജയലക്ഷ്മി, ചാർട്ടേർഡ് അക്കൗണ്ടന്റ് എച്ച്. കൃഷ്ണമൂർത്തി, തമിഴ്നാട് സ്വദേശി എസ്.പദ്മനാഭൻ, എസ്.രാമ സുബ്രഹ്മണ്യൻ, മുൻ ഐഒബി ശാഖ കാഷ്യർ എൻ.ഗണേശൻ എന്നിവരെയാണു കോടതി ശിക്ഷിച്ചത്.
അഞ്ചു പ്രതികളും കൂടി ഒരു കോടി രൂപ പിഴ അടയ്ക്കണം. 2003-06 കാലഘട്ടത്തിലായിരുന്നു സംഭവം.തിരുവനന്തപുരം ശാഖയിൽ നിന്ന് ഒന്നാം പ്രതിയായ ബ്രാഞ്ച് മാനേജർ മൂന്നാം പ്രതിയുടെ ഹെവൻ ഓഫ് എർത്ത് എന്ന കമ്പനിക്കു ബിസിനസ് നടത്താൻ ആവശ്യമായ പണം ലോണായി അനുവദിച്ചു.
ഇതിനു പകരമായി കമ്പനിക്ക് ലഭിക്കുന്ന ലാഭവിഹിതം ബാങ്കിൽ നിക്ഷേപിക്കാം എന്ന് മുൻ ബ്രാഞ്ച് മാനേജരെ മൂന്നാം പ്രതി പറഞ്ഞു വിശ്വസിപ്പിച്ചു. ഇതേ തുടർന്ന് പലർക്കും ലോണുകൾ പാസാക്കി നൽകി എന്നതിന് രേഖകൾ ഉണ്ടാക്കി മൂന്നാം പ്രതി സ്വയം ലോണുകൾ കരസ്ഥമാക്കുകയായിരുന്നു.
ഈ തട്ടിപ്പിന് മറ്റു പ്രതികളും കൂട്ടുനിന്നു എന്നാണ് സിബിഐ കേസ്.
ബാങ്ക് തട്ടിപ്പ്: മുൻ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ അഞ്ചു പേർക്കു തടവും പിഴയും
01:44 AM Jan 17, 2019 | Deepika.com