തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനിയറിംഗ് കോളജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേയ്ക്കുള്ള പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷയില്‍ മിനിമം മാര്‍ക്ക് വേണമെന്നുള്ള നിലവിലെ നിബന്ധനയില്‍ മാറ്റം വരാന്‍ സാധ്യത .മാനേജ്മെന്റ് സീറ്റുകളിലേക്ക് എന്‍ട്രന്‍സ് പരീക്ഷയില്‍ മിനിമം മാര്‍ക്ക് നേടാത്തവര്‍ക്കു പ്രവേശനം നല്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.
എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല. എന്‍ട്രന്‍സ് കമ്മീക്ഷണറേറ്റ് നടത്തുന്ന പ്രവേശന പരീക്ഷ തുടരും. മികച്ച വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരമുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം ഉറപ്പുവരുത്തുന്നതിന് ഇത് അനിവാര്യമാണ്. നിലവില്‍ എന്‍ജിനിയറിംഗ് മേഖലയില്‍ പകുതി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മറ്റ് രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും പഠിക്കുന്ന മികച്ച വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പരീക്ഷ എഴുതാന്‍ കഴിയാത്തതിനാല്‍ കേരളത്തില്‍ എന്‍ജിനിയറിംഗ് പ്രവേശനം നേടുന്നതിന് തടസമുണ്ട്. ഇവര്‍ക്കു യോഗ്യത പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളില്‍ നിശ്ചിത ശതമാനം മാര്‍ക്ക് നേടി വിജയിക്കാനായെങ്കില്‍ പ്രവേശനം നല്‍കുന്നതിന്റെ സാധ്യത കൂടി പരിശോധിക്കും.
കോളജുകളില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ അതുപോലെ തുടരണമോ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കണമോ എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പ്രവേശന പരീക്ഷ പരിഷ്കരണ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ കൂടി പരിഗണിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു
മിനിമം മാര്‍ക്ക് വേണമെന്ന നിബന്ധനയിൽ മാറ്റംവരാന്‍ സാധ്യത
01:17 AM Jan 17, 2019 | Deepika.com