കൊച്ചി : ശബരിമലയിൽ ഈ മാസം രണ്ടിന് രണ്ടു യുവതികൾ ദർശനം നടത്തിയപ്പോൾ സിവിൽ വേഷത്തിൽ നാലു പോലീസുകാർ ഒപ്പമുണ്ടായിരുന്നെന്നും യുവതികളുടെ അപേക്ഷയനുസരിച്ചാണ് പോലീസ് ഇവരെ അനുഗമിച്ചതെന്നും പത്തനംതിട്ട എസ്പി ടി. നാരായണൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
യുവതികൾ ദർശനം നടത്തിയ ദിവസം 93,120 ഭക്തർ ദർശനത്തിനെത്തിയിരുന്നു. ആരും തടയുകയോ ദർശനത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്തില്ല. ശബരിമലയിലെ യുവതീ പ്രവേശനത്തിൽ യഥാർഥ ഭക്തർക്കല്ല, ആസൂത്രിത നീക്കത്തിലൂടെ പ്രശ്നങ്ങളുണ്ടാക്കുന്ന ചില സംഘടനകൾക്കാണ് പ്രതിഷേധമെന്ന് ഇതിൽനിന്ന് വ്യക്തമാണെന്നും വിശദീകരണറിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ജനുവരി മൂന്നിന് നിലയ്ക്കലിൽ പാർക്ക് ചെയ്തിരുന്ന ഭക്തരുടെ ബസിൽ മറ്റുള്ളവർ ദർശനം കഴിഞ്ഞ് മടങ്ങിയെത്തുന്നതുവരെ മൂന്ന് യുവതികൾ കാത്തിരുന്നത് പ്രതിഷേധക്കാരുടെ ബഹളത്തിന് ഇടയാക്കി. പോലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. ജനുവരി നാലിന് ദർശനത്തിനെത്തിയ ഒരു ട്രാൻസ്ജെൻഡറിനെ പ്രതിഷേധക്കാർ തടഞ്ഞു. ശബരിമല കർമസമിതിയുടെയും ആചാര സംരക്ഷണ സമിതിയുടെയും ഒരു രാഷ്ട്രീയ പാർട്ടിയുടെയും അക്രമങ്ങളും പ്രതിഷേധവും കാരണം ചില സ്ത്രീകൾക്ക് ശബരിമലയിൽ ദർശനം നടത്താൻ സാധിച്ചില്ല. പോലീസ് ഇവിടെ കനത്ത ജാഗ്രത പാലിക്കുന്നുണ്ട്. ശബരിമല ദർശനത്തിന് ഏതെങ്കിലും യുവതി സംരക്ഷണം ആവശ്യപ്പെട്ടാൽ നൽകാൻ പോലീസിന് ഭരണഘടനാ ബാധ്യതയുണ്ടെന്നും എസ്പിയുടെ വിശദീകരണത്തിൽ പറയുന്നു.
യുവതികൾ ദർശനം നടത്തിയപ്പോൾ പോലീസ് ഒപ്പമുണ്ടായിരുന്നെന്ന് എസ്പി
12:50 AM Jan 17, 2019 | Deepika.com