കൊല്ലം:ദേശീയപാതയിൽ മുംബൈ - കന്യാകുമാരി ഇടനാഴി ഉടൻ പൂർത്തീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. വികസന പ്രവർത്തനങ്ങൾക്കു നീക്കിവയ്ക്കുന്ന പൊതുപണം പാഴാകുന്നതു നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ബൈപാസ് ഉദ്ഘാടനം നിർവഹിച്ച് ആശ്രാമം മൈതാനിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതികളിൽ ചിലത് 30 വർഷമായിട്ടും പൂർത്തീകരിക്കാത്തതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു ജനങ്ങളോടു കാണിക്കുന്ന ക്രൂരതയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അവലോകനയോഗം നടത്തി ഇതിനു പരിഹാരം കാണാൻ ശ്രമിച്ചുവരുന്നു. 12 ലക്ഷം കോടിരൂപയുടെ 250 പദ്ധതികളെങ്കിലും ഇങ്ങനെ മുടങ്ങിക്കിടക്കുന്നവയിൽ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
റോഡ് വികസനത്തിനൊപ്പം തൊഴിലവസരങ്ങളും വർധിച്ചു. ദേശീയപാതകളുടെ വികസനത്തിനും സർക്കാർ ശ്രദ്ധ ചെലുത്തുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ യാഥാർഥ്യമായ കൊല്ലം ബൈപാസ്. കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ആധാരം തന്നെ ടൂറിസമാണ്. ഈ രംഗത്തു വൻ കുതിച്ചുചാട്ടം നേടിയെടുക്കാൻ കേരളത്തിന്റെ ടൂറിസം മേഖലയ്ക്കായി 550 കോടി രൂപ മുതൽമുടക്കിൽ ഏഴ് പദ്ധതികൾക്ക് അനുമതി നൽകിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ എന്നിവർ പ്രസംഗിച്ചു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കെ. രാജു, എംപിമാരായ എൻ.കെ . പ്രേമചന്ദ്രൻ, കെ. സോമപ്രസാദ്, വി. മുരളീധരൻ, സുരേഷ് ഗോപി, എംഎൽഎമാരായ എം . മുകേഷ്, എൻ. വിജയൻപിള്ള, ഒ. രാജഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മുംബൈ-കന്യാകുമാരി ഇടനാഴി ഉടൻ പൂർത്തിയാക്കും: മോദി
01:10 AM Jan 16, 2019 | Deepika.com