തൃശൂർ: കൊടുങ്ങല്ലൂരിൽ ഉപേക്ഷിക്കപ്പെട്ട 54 ബാഗുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കുന്നു. കോസ്റ്റ് ഗാർഡിന്റെയും നേവിയുടേയും സഹായം അന്വേഷണത്തിന് ഉപയോഗപ്പെടുത്തുമെന്നു തൃശൂർ റൂറൽ എസ്പി എം.കെ. പുഷ്കരൻ പറഞ്ഞു. സംഭവത്തിനു പിന്നിൽ മനുഷ്യക്കടത്താണോ അഭയാർഥികളാണോ എന്നത് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതായും റൂറൽ എസ്പി ദീപികയോടു പറഞ്ഞു. ഇന്റലിജൻസ് ബ്യൂറോ അടക്കമുള്ള ഏജൻസികളും അന്വേഷണത്തിൽ പങ്കാളികളാണ്.
ബാഗുകൾ കണ്ടെത്തിയ സ്ഥലത്തേയും സമീപപ്രദേശങ്ങളിലേയും സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും കാര്യമായൊന്നും കണ്ടെത്താനായില്ല. മുനമ്പം കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്തുമായി കൊടുങ്ങല്ലൂരിൽ കണ്ടെത്തിയ ബാഗുകൾക്കു ബന്ധമുണ്ടെന്ന സംശയം ശക്തമാണ്. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ തെക്കേനടയിൽ സ്കൂളിനു പിന്നിലാണു ബാഗുകൾ കണ്ടെത്തിയത്.
ഉപേക്ഷിക്കപ്പെട്ട ബാഗുകൾ; അന്വേഷണം ശക്തമാക്കുന്നു
12:43 AM Jan 16, 2019 | Deepika.com