ആലപ്പുഴ: കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിൽ വർഷങ്ങളോളം ചികിത്സ നടത്തി വന്ന വ്യാജഡോക്ടറെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ വാടയ്ക്കലിൽ ചക്കുംപറന്പിൽ വീട്ടിൽ സാജൻ എന്നു വിളിക്കുന്ന സി.ജെ. യേശുദാസി(42)നെയാണ് രഹസ്യവിവരത്തെ തുടർന്നു ആഴ്ചകളായി നടത്തിയ അന്വേഷണത്തിനുശേഷം കഴിഞ്ഞദിവസം അറസ്റ്റു ചെയ്തത്.
വർഷങ്ങളായി പല ആശുപത്രികളിലും ത്വക് രോഗ വിദഗ്ധനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പ്രീഡിഗ്രി പാസായതിനുശേഷം ഫിസിയോ തെറാപ്പി കോഴ്സിനുപോയ യേശുദാസ് കോഴ്സ് പൂർത്തിയാക്കിയില്ല. എംബിബിഎസിനു തിരുവനന്തപുരം മെഡിക്കൽ കോളജിൽ പഠിക്കുകയാണെന്ന് മാതാപിതാക്കളെയും ഭാര്യയെയും മറ്റു ബന്ധുക്കളെയും പറഞ്ഞു വിശ്വസിപ്പിച്ച് വ്യാജസർട്ടിഫിക്കറ്റ് കരസ്ഥമാക്കി ഡോക്ടറായി ചികിത്സ നടത്തി വരികയായിരുന്നു.
വ്യാജമായി തയാറാക്കിയ ഐഎംഎ സർട്ടിഫിക്കറ്റും വ്യാജ എംബിബിഎസ് മാർക്ക് ലിസ്റ്റും കാണിച്ചാണ് പല ആശുപത്രികളിലും പ്രതി കടന്നുകൂടിയത്. വാടയ്ക്കലിലെ കുടുംബവീട്ടിലും ചേർത്തലയിലെ സ്വന്തം വീട്ടിലും നൂറുകണക്കിനു രോഗികളെയാണ് പ്രതി ദിനംപ്രതി ചികിത്സിച്ചു വന്നിരുന്നത്. യേശുദാസ് മാന്യമായ പെരുമാറ്റ രീതികൊണ്ട് വളരെ പെട്ടെന്നാണ് രോഗികളുടെ പ്രിയപ്പെട്ട ഡോക്ടറായി മാറിയത്.
ആലപ്പുഴ ജില്ല പോലീസ് മേധാവി കെ.എം. ടോമിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ഡിവൈഎസ്പി പി.വി. ബേബിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങളായ സൗത്ത് ഇൻസ്പെക്ടർ കെ.എൻ. രാജേഷ്, എസ്ഐ എം.കെ. രാജേഷ്, സീനിയർ സിപിഒമാരായ മോഹൻകുമാർ, ശരത്ചന്ദ്രൻ, സിപിഒമാരായ അരുണ്, സിദ്ദിഖ്, പ്രവീഷ്, റോബിൻസണ്, ഗോപുകൃഷ്ണൻ, സുഭാഷ്, വിജോഷ് എന്നിവർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മെന്റൽ ഹെൽത്ത് സെന്ററിൽ അസി. സർജനായി ജോലി നോക്കിവരുന്ന ഡോക്ടറുടെ രജിസ്ട്രേഷൻ നന്പരിലാണ് യേശുദാസ് വ്യാജമായി സർട്ടിഫിക്കറ്റ് നിർമിച്ച് തട്ടിപ്പ് നടത്തിവന്നത്.
ആലപ്പുഴയിൽ വ്യാജഡോക്ടർ അറസ്റ്റിൽ
12:43 AM Jan 16, 2019 | Deepika.com