കൊച്ചി: സീറോ മലബാർ സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്നുവരുന്ന സഭാ സിനഡിനെക്കുറിച്ച് അനുദിനമെന്നോണം അപമാനകരമായ വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈൻ മാധ്യമങ്ങൾക്കും സഭാവിരുദ്ധ പ്രസ്ഥാനങ്ങൾക്കുമെതിരേ നിയമനടപടിക്കായി സൈബർ സെല്ലിനെ സമീപിക്കാൻ സഭാ സിനഡ് തീരുമാനിച്ചു.
നിയമനടപടികൾക്കു നേതൃത്വം നൽകാൻ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിനെയും മീഡിയ കമ്മീഷനെയും സിനഡ് ചുമതലപ്പെടുത്തി. സഭയുടെ കൂട്ടായ്മയെ തകർക്കാൻ ലക്ഷ്യമിടുന്നതും സഭയിലെ മെത്രാന്മാരെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതുമായ വാർത്തകളാണു വ്യാജമായി ചമയ്ക്കുന്നത്. ഇത്തരം വാർത്തകൾക്കു സിനഡിലെ ചർച്ചകളുമായി യാതൊരു ബന്ധവുമില്ലെന്നു വിശ്വാസികൾ മനസിലാക്കണമെന്നു സിനഡ് ആഹ്വാനം ചെയ്തു.
മെത്രാന്മാരുടെ സ്ഥലംമാറ്റത്തെക്കുറിച്ച് സിനഡിൽ വിദൂരവിചിന്തനംപോലും നടത്തിയിട്ടില്ല എന്നിരിക്കെ മൂന്നു മെത്രാന്മാരെ ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയതായിട്ടാണു വ്യാജവാർത്ത പരത്തിയത്. സ്വത്തുവിവരം പ്രഖ്യാപിക്കാൻ മെത്രാൻമാർ വിസമ്മതിച്ചു എന്ന മറ്റൊരു വ്യാജവാർത്തയിലൂടെ സഭയിലെ പിതാക്കന്മാരെ ബോധപൂർവം അപമാനിക്കാനുളള ശ്രമമാണു നടത്തിയതെന്നു സിനഡ് വിലയിരുത്തി.
സഭയ്ക്കും സഭാ നേതൃത്വത്തിനും സഭാതലവനുമെതിരേ അപമാനകരമായ വാർത്തകൾ നിരന്തരം നൽകിയിരുന്ന സഭാവിരുദ്ധ ഗ്രൂപ്പുകളും അവയുടെ ജിഹ്വകളായി വർത്തിക്കുന്ന ചില ഓണ്‍ലൈൻ മാധ്യമങ്ങളുമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് എന്നു വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതിനാൽ കർശനമായ നിയമനടപടികളിലേക്കു നീങ്ങാനും കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ചു മാതൃകാപരമായി ശിക്ഷിക്കാനുമുള്ള നടപടിക്രമങ്ങളാണ് ആരംഭിച്ചത്.
മുൻകൂട്ടി നിശ്ചയിച്ച അജൻഡകൾ പ്രകാരം ശാന്തമായും കാര്യക്ഷമമായും സിനഡ്ചർച്ചകൾ മുന്നേറുന്നു എന്നതാണ് സത്യം. എന്നാൽ സിനഡിൽ ഏറ്റുമുട്ടലുകളും പൊട്ടിത്തെറിയുമുണ്ടാകുന്നു, സഭയ്ക്ക് പാത്രിയാർക്കൽ പദവി ലഭിക്കുന്നു തുടങ്ങിയ വ്യാജവാർത്തകൾ ചമച്ചവർ വിശ്വാസികളുടെയിടയിൽ സന്ദിഗ്ധത സൃഷ്ടിക്കാൻ ബോധപൂർവം ശ്രമിക്കുകയാണ്.
സഭയ്ക്കെതിരേ വിനാശകരമായ ലക്ഷ്യങ്ങളോടെ വാർത്തകൾ സൃഷ്ടിക്കുന്ന സഭാവിരുദ്ധപ്രസ്ഥാനങ്ങൾക്കു പിന്നിൽ സാമൂഹ്യവിരുദ്ധരും തീവ്ര ചിന്താഗതിക്കാരുമുണ്ടെന്ന കണ്ടെത്തലാണ് കർശനനിലപാടിലേക്കു നീങ്ങാൻ നിനഡിനെ പ്രേരിപ്പിച്ചത്.
സഭാവിരുദ്ധ പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്താനും അവയുടെ തനിനിറം വിശ്വാസികൾക്കു മുന്നിൽ വെളിപ്പെടുത്താനുമുളള ശ്രമങ്ങൾ തുടർനടപടികളായി ഉണ്ടാകുമെന്നും സിനഡ് വ്യക്തമാക്കി. സഭയുടെ ഔദ്യോഗിക വക്താക്കളിലൂടെയല്ലാതെ വരുന്ന വാർത്തകളെ വിശ്വാസീ സമൂഹം അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്നും സിനഡ് ആഹ്വാനം ചെയ്തു.
വ്യാജവാർത്തകൾക്കെതിരേ സിനഡ് നിയമനടപടിക്ക്
12:43 AM Jan 16, 2019 | Deepika.com