കൊച്ചി: ശബരിമലയിൽ രണ്ടു യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ സർക്കാരിനോ പോലീസിനോ രഹസ്യ അജൻഡയില്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കുകയെന്ന പരസ്യ അജൻഡ മാത്രമാണുള്ളതെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. യുവതീപ്രവേശനം ഹൈക്കോടതി വിശദീകരണം തേടിയ സാഹചര്യത്തിലാണു സർക്കാർ നടപടികൾ വ്യക്തമാക്കി റവന്യു-ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ സത്യവാങ്മൂലം സമർപ്പിച്ചത്.
ഭരണഘടനാബാധ്യത നിറവേറ്റുക മാത്രമാണു സർക്കാർ ചെയ്തത്. ഭീഷണിയൊന്നും ഉണ്ടായില്ലെന്നിരിക്കെ യുവതികളെ ദർശനം നടത്തുന്നതിൽ നിന്നു തടയുന്നതു മൗലികാവകാശത്തിന്റെ ലംഘനമാകും. അതേസമയം സുപ്രീം കോടതി അനുവദിച്ച യുവതീ പ്രവേശനം തടയാൻ ഏതു തരത്തിലും നിയമവിരുദ്ധ പ്രവർത്തനം നടത്തണമെന്ന് ഒരു പ്രമുഖ പാർട്ടിക്കും അതിന്റെ അനുഭാവികൾക്കും രഹസ്യ അജൻഡയുണ്ട്.
ഇന്റലിജൻസ് റിപ്പോർട്ടോ മറ്റു മുന്നറിയിപ്പുകളോ ഇല്ലെങ്കിൽ ശബരിമലയിൽ എത്തുന്ന എല്ലാവരും യഥാർഥ ഭക്തരാണോയെന്ന് കണ്ടെത്തുക പ്രായോഗികമല്ല. ഇന്റലിജൻസ് റിപ്പോർട്ടിന്റെയോ മുൻകാല ചരിത്രത്തിന്റെയോ അടിസ്ഥാനത്തിലല്ലാതെ ദർശനത്തിനെത്തുന്ന യുവതികളെ ഒറ്റപ്പെടുത്തി തടഞ്ഞുവയ്ക്കുന്നത് ലിംഗവിവേചനമാകുമെന്നും സത്യവാങ്മൂലത്തി ൽ പറയുന്നു.
ശബരിമലയിലെ യുവതീ പ്രവേശനം: രഹസ്യ അജൻഡയില്ലെന്നു സർക്കാർ
12:29 AM Jan 16, 2019 | Deepika.com