തൃശൂർ: സംസ്ഥാനത്തെ ഏഴിടത്ത് മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സർക്കാരിന്റെ പദ്ധതിക്കെതിരേ ജനപ്രതിനിധികളും ജനങ്ങളും. പദ്ധതി വേണം, എന്നാൽ തങ്ങളുടെ നാട്ടിൽ വേണ്ടെന്ന നിലപാടുമൂലം മാലിന്യവൈദ്യുതി അവതാളത്തിലാകുന്ന അവസ്ഥയാണ്.
ഓരോ കേന്ദ്രത്തിലും പത്തു മുതൽ 15 വരെ ഏക്കർ സ്ഥലം വേണം. വൻതോതിൽ മാലിന്യവും വേണം. അഞ്ചു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാം. പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാമെന്നാണു കഴിഞ്ഞ വർഷം ജൂണ് മാസത്തിൽ സർക്കാർ ജില്ലാ കളക്ടർക്കും ബന്ധപ്പെട്ട വകുപ്പു മേധാവികൾക്കും നൽകിയ ഉത്തരവിൽ പറഞ്ഞിരുന്നത്. സംസ്ഥാനതലത്തിൽ പദ്ധതി ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറി ചെയർമാനായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാതലത്തിലും അത്തരം കമ്മിറ്റി രൂപീകരിക്കാൻ നിർദേശമുണ്ടായിരുന്നു. പദ്ധതി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് ആലോചിക്കാൻ ജില്ലാ കളക്ടർമാർ യോഗം വിളിച്ചുകൂട്ടിയപ്പോഴാണ് എതിർപ്പുകൾ ഉയർന്നത്.
പദ്ധതിയുടെ നടത്തിപ്പിന് കെഎസ്ഐഡിസിയെ നോഡൽ ഏജൻസിയായി നിയോഗിച്ചു. കെഎസ്ഐഡിസി ഡൽഹിയിലെ ഐആർജി സിസ്റ്റംസ് സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡിനെ കണ്സൾട്ടന്റാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് പെരിങ്ങമ്മലയിൽ കൃഷിവകുപ്പിന്റെ നേന്ത്രവാഴ നഴ്സറിക്കായി ഉപയോഗിക്കുന്ന 15 ഏക്കർ സ്ഥലമാണു മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്കായി നിർദേശിച്ചിരിക്കുന്നത്. ഇതര കേന്ദ്രങ്ങളിൽ സംസ്ഥാന സർക്കാർ കണ്ടെത്തിയ സ്ഥലങ്ങൾ: തൃശൂരിലെ ലാലൂരിലും പാലക്കാട്ടെ കഞ്ചിക്കോട്ടും 15 ഏക്കർ വീതം, കോഴിക്കോട് ചെറുണ്ണൂർ വില്ലേജിലെ ഞാല്യാംപറമ്പിൽ 12.5 ഏക്കർ, കണ്ണൂരിലെ ചേലോറയിൽ 9.7 ഏക്കർ, കൊല്ലം ശക്തികുളങ്ങരയ്ക്കടുത്ത കുരീപ്പുഴയിൽ ഏഴ് ഏക്കർ, മലപ്പുറം പനക്കാട് പത്ത് ഏക്കർ.
പദ്ധതി നടത്തിപ്പിനായി 27 വർഷത്തേക്കു സ്ഥലം വിട്ടുകൊടുക്കാനാണ് സർക്കാരിന്റെ തീരുമാനം. കരാറുകാർക്കു ഭൂമി പണയപ്പെടുത്തി വായ്പയെടുക്കാനുള്ള സൗകര്യവും ചെയ്തുകൊടുക്കും. അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് പുറത്തിറക്കിയ സർക്കാർ ഉത്തരവിൽ പറയുന്നു. എതിർപ്പുകൾ പ്രക്ഷോഭമായി വളരാത്തതിനാൽ പദ്ധതിയുമായി മുന്നോട്ടു പോകാനാണു സർക്കാരിന്റെ തീരുമാനം. പദ്ധതി വിജയകരമാക്കാൻ പ്രചാരണ പരിപാടികളുമായി കെഎസ്ഐഡിസി മുന്നോട്ടു പോകുന്നുണ്ട്.
ഫ്രാങ്കോ ലൂയിസ്
മാലിന്യത്തിൽനിന്നു വൈദ്യുതി : പദ്ധതിക്ക് ഏഴിടത്തും എതിർപ്പ്
01:00 AM Jan 15, 2019 | Deepika.com