തൊടുപുഴ: ഇടുക്കിയിൽ രണ്ടാമതൊരു വൈദ്യുതി നിലയം സ്ഥാപിക്കാനുള്ള കെഎസ്ഇബിയുടെ സാധ്യതാ പഠനത്തിൽ അനുകൂല റിപ്പോർട്ട് ലഭിച്ചതോടെ തുടർ നടപടികളുമായി വൈദ്യുതി വകുപ്പ് മുന്നോട്ട്. രണ്ടാം വൈദ്യുതി നിലയത്തിൽ പന്പ്ഡ് സ്റ്റോറേജ് പദ്ധതിയുടെ(വൈദ്യുതി ഉത്പാദനത്തിനു ശേഷം പുറംതള്ളുന്ന വെള്ളം വീണ്ടും പന്പുചെയ്തു റിസർവോയറിൽ എത്തിക്കുന്ന പദ്ധതി) സാധ്യതകൂടി പഠിക്കും.
ഇതിന്റെ വിശദമായ റിപ്പോർട്ട് തയാറാക്കാൻ ആദ്യം പഠനം നടത്തിയ കെഎസ്ഇബി ഇൻവെസ്റ്റിഗേഷൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ആർ.റെജുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നു കെഎസ്ഇബി ചീഫ് എൻജിനിയർ എൻ.എസ്.പിള്ള ദീപികയോടു പറഞ്ഞു. തമിഴ്നാട്,ആന്ധ്രപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പന്പ്ഡ് സ്റ്റോറേജ് പദ്ധതികൾ നിലവിലുണ്ട്. ഇവയുടെ പ്രവർത്തനവും വിലയിരുത്തും.
രണ്ടാഴ്ചയ്ക്കകം വൈദ്യുതി ബോർഡിന് ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. മീനച്ചിൽ, കാളിയാർ, നാളിയാനി, അറക്കുളം എന്നീ പ്രദേശങ്ങളാണ് പവർ ഹൗസിനുള്ള സാധ്യതാ പഠനത്തിൽ ഉൾപ്പെടുത്തിയത്.
രണ്ടാം വൈദ്യുത നിലയവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ ഒന്നര ഹെക്ടർ വനഭൂമി ലഭ്യമാകേണ്ടതുണ്ടെന്നാണ് ആദ്യ പഠന റിപ്പോർട്ടിൽ പറയുന്നത്. ഇതിനു വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ബംഗളൂരു റീജണൽ ഓഫീസിന്റെ അനുമതി മതിയാകും. ഇതിനു പുറമേ സ്വകാര്യ-റവന്യൂ ഭൂമിയും ഏറ്റെടുക്കേണ്ടിവരും. ഇതു താരതമ്യേന എളുപ്പമാണ്. ടെയ്ൽ റേസിനായി (ഉത്പാദനശേഷം വെള്ളം പുറത്തേക്ക് ഒഴുക്കുന്ന വഴി) ഏഴു കിലോമീറ്റർ ടണൽ വേണ്ടി വരും.
കാഞ്ഞാർ ഭാഗത്തു പുഴയ്ക്കു വീതി കുറവായതിനാൽ ഇത്രയും ദൂരത്തിൽ ടണൽ നിർമിക്കണം. ഏകദേശം 2,500 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. രണ്ടാംഘട്ട പഠന റിപ്പോർട്ടിനു സർക്കാരിന്റെ അനുമതി കിട്ടിയാൽ വിശദമായ പ്രോജക്ട് തയാറാക്കാൻ ആഗോള ടെൻഡർ വിളിക്കുമെന്നും വൈദ്യുതി ബോർഡ് ചെയർമാൻ പറഞ്ഞു.
ജെയിസ് വാട്ടപ്പിള്ളിൽ
ഇടുക്കിയിൽ രണ്ടാമത്തെ വൈദ്യുതി നിലയം, പന്പ്ഡ് സ്റ്റോറേജ് പദ്ധതിയും പരിഗണനയിൽ
01:00 AM Jan 15, 2019 | Deepika.com