തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ടു തുറക്കാൻ മുന്നോക്ക സമുദായ വോട്ടുകൾ സമാഹരിക്കാനുള്ള തന്ത്രങ്ങളൊരുക്കുകയാണു ബിജെപി. ഇതിന്റെ ഭാഗമായി എൻഎസ്എസിനെ ഒപ്പം നിർത്താനുള്ള തീവ്രശ്രമങ്ങളും ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകും.
ഒരു ബൈപാസ് ഉദ്ഘാടനം ചെയ്യാൻ വേണ്ടിയെന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ധൃതിപിടിച്ച് ഇന്നു കേരളത്തിൽ എത്തുന്നതിനു പിന്നിൽ മറ്റു ചില രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടെന്നുള്ളതു വ്യക്തം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പാർട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം മത്സരിക്കണമെന്ന കാഴ്ചപ്പാടാണു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കുള്ളത്. എന്നാൽ, നേതാക്കളുടെ ഇഷ്ടമനുസരിച്ചു മണ്ഡലങ്ങൾ തെരഞ്ഞെടുക്കുന്ന രീതി ഉണ്ടാകരുതെന്ന നിർദേശവും അമിത്ഷാ സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിനു നൽകിയിട്ടുണ്ട്. സാമുദായിക പരിഗണന നോക്കി ജയസാധ്യതയുള്ള സ്വതന്ത്രരേയും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി ഏറ്റവും പ്രതീക്ഷ പുലർത്തുന്ന മണ്ഡലം തിരുവനന്തപുരമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഇവിടെ ബിജെപിക്കു കിട്ടിയ വോട്ടുകൾ തന്നെയാണു ഇതിനാധാരം. പൊതുവേ നായർ സമുദായക്കാർ ഏറെയുള്ള മണ്ഡലമാണു തിരുവനന്തപുരം. ശബരിമല വിഷയത്തിൽ എൻഎസ്എസിന്റെ പരോക്ഷമായ പിന്തുണയോടെ നടന്ന അയ്യപ്പജ്യോതിയിൽ തിരുവനന്തപുരത്തു വലിയ സ്ത്രീ പങ്കാളിത്തം ഉണ്ടായിരുന്നു. ഇടതുപക്ഷ അനുഭാവികളും കോൺഗ്രസ് അനുകൂല മനോഭാവമുള്ള നായർ സമുദായത്തിലെ സ്ത്രീകളും ജ്യോതിയിൽ പങ്കാളിയായെന്നാണ് ബിജെപിയുടെ അവകാശവാദം.
ഈ സാഹചര്യത്തിൽ നായർ സമുദായത്തിൽപെട്ട ഒരു നേതാവിനെ സ്ഥാനാർഥിയാക്കിയാൽ അക്കൗണ്ട് തുറക്കാമെന്ന ഉറച്ച വിശ്വാസമാണു ബിജെപി സംസ്ഥാന നേതൃത്വത്തിനുള്ളത്. അതുകൊണ്ടാണ് മിസോറം ഗവർണർ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമെന്നു പാർട്ടി ദേശീയ അധ്യക്ഷനോടു ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനോട് അമിത്ഷാ ഇതുവരെയും അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ഇപ്പോൾ രാജ്യസഭാംഗമായ സുരേഷ് ഗോപിയുടെ പേരും ഉയർന്നുവന്നിട്ടുണ്ട്. കുമ്മനമോ സുരേഷ് ഗോപിയോ മത്സരിക്കണമെന്ന അഭിപ്രായമാണ് ആർഎസ്എസിനും ഉള്ളത്. ഈ മാസം അവസാനം കേരളത്തിലെത്തുന്ന അമിത്ഷാ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കണ്ടേക്കുമെന്നാണ് റിപ്പോർട്ട്. അതിനു ശേഷമാകും തിരുവനന്തപുരത്തെ സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനം.
ബിജെപിയുടെ പ്രധാന നേതാക്കളായ എം.ടി. രമേശ്, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, സി.കെ. പദ്മനാഭൻ എന്നിവർ മത്സരിക്കും. കണ്ണൂരിലാകും പദ്മനാഭൻ മത്സരിക്കുക. എം.ടി. രമേശ് പത്തനംതിട്ടയിലും ശോഭാ സുരേന്ദ്രൻ പാലക്കാട്ടും കെ.സുരേന്ദ്രൻ തൃശൂരിലും മത്സരിക്കാൻ സാധ്യതയുണ്ട്.
ഇന്നു കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി നേതാക്കളുമായി തെരഞ്ഞെടുപ്പിനെ സംബന്ധിച്ചു സംസാരിക്കാനിടയുണ്ട്. കൊല്ലത്തു ബിജെപിയുടെ രാഷ്ട്രീയ പൊതുയോഗത്തിൽ കഴിഞ്ഞ നാലര വർഷത്തെ ബിജെപി ഭരണത്തിലെ നേട്ടങ്ങൾ വിശദീകരിക്കുന്നതിനോടൊപ്പം കേന്ദ്ര സർക്കാർ കേരളത്തിനു നൽകിയ സഹായങ്ങളും അദ്ദേഹം പറയും. പ്രത്യേകിച്ചു പ്രളയവുമായി ബന്ധപ്പെട്ടു കേരളത്തിനു നൽകിയ സഹായമാകും കൂടുതൽ പ്രതിപാദിക്കുക. ശബരിമലയിലെ യുവതി പ്രവേശനവും സംസ്ഥാന സർക്കാരിന്റെ നിലപാടുകളും മോദിയുടെ പ്രസംഗത്തിൽ ഇടംപിടിച്ചാൽ ഇനിയുള്ള ദിനങ്ങളിലും തെരഞ്ഞെടുപ്പു പ്രചരണ സമയത്തും ഇതു മുഖ്യ പ്രചരണായുധമാകും.
കേരളത്തിലെ ഇരുമുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനു മുന്പ് സ്വന്തം സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള ശ്രമമാണു ബിജെപി നടത്തുന്നത്. ഇതിനായി ദേശീയ ജനാധിപത്യ സഖ്യമെന്ന നിലയിലുള്ള സീറ്റ് ചർച്ചകൾ ഉടൻ നടത്തും. പ്രധാനമായും ബിഡിജെഎസിനു നൽകേണ്ട സീറ്റുകളെ സംബന്ധിച്ചാണു കൂടുതൽ ചർച്ച വേണ്ടിവരിക.
എം. പ്രേംകുമാർ
ലോക്സഭാ തെരഞ്ഞെടുപ്പ്: മുന്നോക്ക വോട്ട് ലക്ഷ്യമിട്ട് ബിജെപി
01:00 AM Jan 15, 2019 | Deepika.com