ആയൂര്‍: എംസി റോഡില്‍ ആയൂരിനു സമീപമുണ്ടായ വാഹനാപകടത്തില്‍ ആറു പേര് മരിച്ചു. ആയൂര്‍ അകമണ്‍ വളവിലാണു കാറും കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസും കൂട്ടിയിടിച്ചത്. മരിച്ച ആറു പേരും ബന്ധുക്കളാണ്.
പത്തനംതിട്ട മലയാലപ്പുഴ വടശേരിക്കര തലച്ചിറ കൈലാസ് ഭവനില്‍ സുരേഷ് കുമാറിന്റെ ഭാര്യ മിനി (48), മകള്‍ അഞ്ജന (21), മിനിയുടെ സഹോദരന്റെ ഭാര്യ സ്മിത (34), സ്മിതയുടെ മൂത്ത മകന് അഭിനോജ് (എട്ട്), മകള്‍ ഹര്‍ഷ (നാല്), കാർ ഓടിച്ചിരുന്ന ബന്ധു ആലപ്പുഴ ആല കോണനേത്ത് വീട്ടില്‍ സുദര്‍ശനന്റെ മകന് അരുണ്‍ (21) എന്നിവരാണു മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെയായിരുന്നു അപകടം. കൊട്ടാരക്കരയിൽനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസും തിരുവനന്തപുരത്തു നിന്നു വടശേരിക്കരയിലേക്കു പോകുകയായിരുന്ന കാറുമാണു കൂട്ടിയിടിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. കാറില്‍ ആറു പേരുണ്ടായിരുന്നു. ഇവരില്‍ അഞ്ചുപേരും അപകട സ്ഥലത്തുതന്നെ മരിച്ചു.
അഭിനോജിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു. കാറിലുണ്ടായിരുന്നവർ തിരുവനന്തപുരം കരിക്കകം ചാമുണ്ഡി ക്ഷേത്രദര്‍ശനത്തിനു ശേഷം തിരിച്ചു വരുന്ന വഴിയാണ് അപകടമുണ്ടായത്. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ആയൂരിൽ ബസും കാറും കൂട്ടിയിടിച്ച് ആറു മരണം ; മരിച്ചവർ ആറു പേരും ബന്ധുക്കൾ
01:31 AM Jan 13, 2019 | Deepika.com