പന്തളം: മകരസംക്രമസന്ധ്യയിൽ ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽനിന്നു ശബരിമലയിലേക്കു പുറപ്പെട്ടു. ആയിരക്കണക്കിനു ഭക്തജനങ്ങളാണു ഘോഷയാത്ര ദർശിക്കാനെത്തിയത്. ഇത്തവണത്തെ പ്രത്യേക സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ പുലർച്ചെ 4.30നാണ്, ഘോഷയാത്രയ്ക്കു മുന്നോടിയായുള്ള ചടങ്ങുകൾ തുടങ്ങിയത്.
23 അംഗ പേടകവാഹകസംഘം ശ്രാന്പിക്കൽ കൊട്ടാരത്തിലെത്തി വലിയതന്പുരാൻ രേവതിനാൾ പി. രാമവർമരാജയിൽനിന്ന് അനുഗ്രഹം തേടി. തുടർന്ന് തിരുവാഭരണങ്ങൾ വലിയ കോയിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. പിന്നീട് ദർശനത്തിനായി നട തുറന്നു. ഉച്ചയ്ക്ക് 12ഓടെ പ്രത്യേക പൂജാചടങ്ങുകൾക്കായി നട അടച്ചു. വലിയ തന്പുരാൻ ഉടവാൾ പൂജിച്ച് രാജപ്രതിനിധി മൂലംനാൾ പി. രാഘവവർമരാജയ്ക്കു കൈമാറി. പിന്നീട് ഇരുവരും ചേർന്നു പേടകവാഹകരെ ഭസ്മം നല്കി അനുഗ്രഹിച്ചു. ആദ്യം രാജപ്രതിനിധി പല്ലക്കിലേറി യാത്ര തുടങ്ങി. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ളയാണ് തിരുവാഭരണങ്ങളടങ്ങുന്ന പേടകം ശിരസിലേറ്റിയത്.
മരുതമന ശിവൻപിള്ള പൂജാപാത്രങ്ങളടങ്ങുന്ന പെട്ടിയും, കിഴക്കേതോട്ടത്തിൽ പ്രതാപചന്ദ്രൻനായർ കൊടിപ്പെട്ടിയും വഹിച്ചാണ് ഘോഷയാത്ര പുറപ്പെട്ടത്. ഇരുമുടിയേന്തിയ നൂറുകണക്കിനു ഭക്തർ ഘോഷയാത്രയെ അനുഗമിക്കുന്നുണ്ട്. പത്തനംതിട്ട അസിസ്റ്റന്റ് കമൻഡാന്റ് കെ.സുരേഷിന്റെ നേതൃത്വത്തിൽ 70 അംഗ സായുധസേന സുരക്ഷയ്ക്കായി ഒപ്പമുണ്ട്. നാളെ വൈകുന്നേരം ഘോഷയാത്ര ശബരിമലയിലെത്തും. ത്രിസന്ധ്യയിൽ അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദർശനത്തിനായി നട തുറക്കുന്പോഴാണ് പൊന്നന്പലമേട്ടിൽ മകരജ്യോതി തെളിയുന്നത്.
പത്തനംതിട്ട പോലീസ് ചീഫ് ടി.നാരായണന്റെ മേൽനോട്ടത്തിൽ 300ഓളം പോലീസുകാരെ പന്തളത്തു സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു. സുരേഷ് ഗോപി എംപി, ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ, അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ, ജില്ലാ കളക്ടർ പി.ബി. നൂഹ്, ചിറ്റയം ഗോപകുമാർ എംഎൽഎ തുടങ്ങിയവർ ക്ഷേത്രത്തിലെത്തിയിരുന്നു.
തിരുവാഭരണ ഘോഷയാത്ര ഇക്കുറി കനത്ത സുരക്ഷയിൽ
01:19 AM Jan 13, 2019 | Deepika.com