ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റു സ്ഥാനം രാജിവച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എ. പത്മുകമാർ. എന്നാൽ, തന്റെ രാജി സ്വപ്നം കാണുന്നവരിൽ ചിലർ പ്രചാരണത്തിനു പിന്നിലുണ്ടെന്നും പത്മകുമാർ ദീപികയോടു പറഞ്ഞു.
ശബരിമലയിൽ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനാനുമതി നൽകി സുപ്രീംകോടതി വിധി ഉണ്ടായതിനുശേഷം എ. പത്മകുമാർ സ്വീകരിച്ച നിലപാടുകളോടു മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും പരസ്യമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ ഘട്ടത്തിൽ പത്മകുമാറിനെ മാറ്റിയേക്കുമെന്ന ശ്രുതി ഉണ്ടായിരുന്നു. എന്നാൽ മണ്ഡല, മകരവിളക്കു കാലം കഴിയുന്നതുവരെ സ്ഥാനമാറ്റം ഉണ്ടാകില്ലെന്ന തീരുമാനമാണ് അന്നുണ്ടായത്.
പത്മകുമാറിനെ രാജിവയ്പിച്ച് പകരം ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എം. രാജഗോപാലൻ നായരെ ഈ സ്ഥാനത്തേക്കു കൊണ്ടുവരാണ് സിപിഎമ്മിൽ തന്നെ നീക്കമുണ്ട്. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ പദവിയിലാണ് രാജഗോപാലൻ നായർ ഇപ്പോൾ. ഈ സ്ഥാനത്തേക്ക് നിലവിലെ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ കൊണ്ടുവരാനും നീക്കമുണ്ട്. എൻ. വാസുവിനു പുതിയ തസ്തിക നൽകുന്നതിലൂടെ വെള്ളാപ്പള്ളി നടേശനെ കൂടെനിർത്താനുള്ള മറ്റൊരു തന്ത്രം കൂടി സിപിഎം മെനയുന്നതായാണ് സൂചന.
മുൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ. നായരെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കാനും ചില നീക്കങ്ങൾ നടന്നിരുന്നു. മുഖ്യമന്ത്രിയുടെ പിന്തുണയോടെയാണ് ഈ നീക്കമുണ്ടായത്. 2019 നവംബർ 14വരെ പത്മകുമാറിനു കാലാവധി ഉണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തെ ഒഴിവാക്കാനാണ് സിപിഎം നേതൃത്വത്തിന്റെ താത്പര്യമെന്നു പറയുന്നു.
രാജിവാർത്ത നിഷേധിച്ച് പത്മകുമാർ
01:40 AM Jan 12, 2019 | Deepika.com