പന്തളം: മകരസംക്രമസന്ധ്യയിൽ ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര ഇന്നു പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ നിന്നു പുറപ്പെടും.
പുലർച്ചെ 4.30ന് ഘോഷയാത്രയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകൾ തുടങ്ങും. 23 അംഗ പേടകവാഹകസംഘം ശ്രാന്പിക്കൽ കൊട്ടാരത്തിലെത്തി വലിയ തന്പുരാൻ രേവതിനാൾ പി.രാമവർമരാജയിൽ നിന്ന് അനുഗ്രഹം തേടും. തുടർന്ന് തിരുവാഭരണങ്ങൾ വലിയ കോയിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കും. പിന്നീട് ദർശനത്തിനായി നട തുറക്കും. ഉച്ചയ്ക്ക് 12ഓടെ പ്രത്യേക പൂജാ ചടങ്ങുകൾക്കായി നട അടയ്ക്കും. വലിയ തന്പുരാൻ ഉടവാൾ പൂജിച്ച് ഘോഷയാത്രയെ അനുഗമിക്കുന്ന രാജപ്രതിനിധി മൂലംനാൾ പി.രാഘവവർമരാജയ്ക്ക് കൈമാറും. പിന്നീട് ഇരുവരും ചേർന്ന് പേടകവാഹകരെ ഭസ്മം നല്കി അനുഗ്രഹിക്കും. ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങുന്ന രാജപ്രതിനിധി പല്ലക്കിലേറി ആദ്യം പുറപ്പെടും.
ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ള തിരുവാഭരണങ്ങളടങ്ങുന്ന പേടകം ശിരസിലേറ്റും. മരുതമന ശിവൻപിള്ള പൂജാപാത്രങ്ങളടങ്ങുന്ന പെട്ടിയും കിഴക്കേതോട്ടത്തിൽ പ്രതാപചന്ദ്രൻനായർ കൊടിപ്പെട്ടിയും വഹിച്ചാണ് ഘോഷയാത്ര പുറപ്പെടുക.
പത്തനംതിട്ട അസിസ്റ്റന്റ് കമൻഡാന്റ് കെ. സുരേഷിന്റെ നേതൃത്വത്തിൽ 70 അംഗ സായുധ സേന സുരക്ഷയ്ക്കായി ഒപ്പമുണ്ടാകും. പരന്പരാഗത പാതയിലൂടെയാണ് കാൽനടയായിട്ടാണ് ഘോഷയാത്ര. ഇന്നു രാത്രി അയിരൂർ പുതിയകാവ് ക്ഷേത്രത്തിലും നാളെ രാത്രി ളാഹയിലുമെത്തും.
14ന് വൈകുന്നേരം ഘോഷയാത്ര ശരംകുത്തിയിലും തുടർന്ന് വാദ്യമേളങ്ങളോടെ സന്നിധാനത്തുമെത്തും. ത്രിസന്ധ്യയിൽ അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണങ്ങൾ ചാർത്തി ദർശനത്തിനായി നട തുറക്കുന്പോഴാണ് പൊന്നന്പലമേട്ടിൽ മകരജ്യോതി തെളിയുന്നത്.
തിരുവാഭരണ ഘോഷയാത്ര ഇന്ന്
01:40 AM Jan 12, 2019 | Deepika.com