തിരുവനന്തപുരം: പണിമുടക്ക് ദിവസം എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചിൽ കടന്നു കയറി അക്രമം കാട്ടിയ കേസിൽ എൻജിഒ യൂണിയൻ നേതാവടക്കം ആറു പേരെക്കൂടി പോലീസ് തിരിച്ചറിഞ്ഞു. എൻജിഒ യൂണിയൻ നേതാവ് സുരേഷ് ബാബു, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥൻ അനിൽകുമാർ, നികുതി വകുപ്പ് ഉദ്യോഗസ്ഥൻ അജയകുമാർ, ട്രഷറി ഡയറക്ടറേറ്റിലെ ശ്രീവത്സൻ, ആരോഗ്യ വകുപ്പ് ജീവനക്കാരൻ ബിജുരാജ്, വിനുകുമാർ എന്നിവരെയാണ് കാമറാ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞത്. ഇവർ ഒളിവിലാണെന്നു പോലീസ് അറിയിച്ചു.
എസ്ബിഐ ആക്രമണ കേസിൽ 15 പേർക്കെതിരേ കന്റോണ്മെന്റ് പോലീസ് കേസെടുത്തെങ്കിലും ഒൻപതുപേരുടെ ദൃശ്യങ്ങൾ മാത്രമാണ് ബാങ്കിലെ സുരക്ഷാ കാമറയിൽ നിന്ന് പോലീസിന് ലഭിച്ചത്. ഇതിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ളവരിൽ ആറുപേരെയാണ് തിരിച്ചറിഞ്ഞത്. ഇതു കൂടാതെയുള്ള ഒരാൾ എൻജിഒ യൂണിയൻ ഭാരവാഹിയാണെന്നാണു വിവരം. എന്നാൽ, ഇതു സംബന്ധിച്ചു പോലീസിൽ നിന്നു സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ആക്രമണ കേസിലെ പ്രതികൾ ബാങ്കിലെത്തി വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞതായ പരാതിയും ബാങ്ക് അധികൃതർക്കു ലഭിച്ചിട്ടുണ്ട്. ഇതും വൈകാതെ പോലീസിനു കൈമാറും. അങ്ങനെയെങ്കിൽ ഇവർക്കെതിരേ കൂടുതൽ വകുപ്പുകൾ ചുമത്തേണ്ടി വരും.
അതിനിടെ, അക്രമവുമായി ബന്ധപ്പെട്ടവരെ രക്ഷിക്കുന്നതിനുള്ള നീക്കം രാഷ്ട്രീയ തലത്തിൽ നടക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ളവരെല്ലാം സർക്കാർ ഉദ്യോഗസ്ഥരായതിനാൽ ശിക്ഷിക്കപ്പെട്ടാൽ ജോലി നഷ്ടമാകുന്ന സാഹചര്യമുണ്ടാകും. ഇതു ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിൽ ഒത്തുതീർപ്പു ചർച്ചയ്ക്കായി ശ്രമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ ജില്ലാ ട്രഷറി ഓഫീസിലെ ക്ലാർക്കും എൻജിഒ യൂണിയൻ ഏരിയാ സെക്രട്ടറിയുമായ അശോകൻ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റൻഡറും എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാൽ എന്നിവരുടെ ജാമ്യാപേക്ഷ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. 24 വരെയാണ് ഇരുവരെയും റിമാൻഡ് ചെയ്തത്.
പണിമുടക്ക് ദിനത്തിൽ ബാങ്ക് തുറന്നതിനെ ചോദ്യം ചെയ്തെത്തിയ പണിമുടക്ക് അനുകൂലികൾ, മാനേജരുടെ മുറിയിൽ അതിക്രമിച്ച് കയറി കംപ്യൂട്ടർ, മേശയിലെ കണ്ണാടി, ഫോണ്, കാബിൻ എന്നിവ അടിച്ചു തകർത്തെന്നാണ് കേസ്. ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണു പരാതി.
എസ്ബിഐ ആക്രമണം : എൻജിഒ യൂണിയൻ നേതാവടക്കം ആറു പേരെക്കൂടി പോലീസ് തിരിച്ചറിഞ്ഞു
01:40 AM Jan 12, 2019 | Deepika.com