തിരുവനന്തപുരം: ഡ്യൂട്ടിക്കിടയിൽ മദ്യം കടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നു കെഎസ്ആർടിസിയുടെ ബംഗളൂരു-എറണാകുളം സൂപ്പർ എക്സ്പ്രസ് ഡ്രൈവർക്കു സസ്പെൻഷൻ. എറണാകുളം യൂണിറ്റിലെ സെക്കൻഡ് ഗ്രേഡ് ഡ്രൈവർ പി.ആർ.ഉണ്ണിയെയാണ് കെഎസ്ആർടിസി എംഡി ടോമിൻ ജെ.തച്ചങ്കരി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ മറ്റു നാലുപേരെയും കെഎസ്ആർടിസിയിൽ നിന്നും സസ്പെൻഡ് ചെയ്തു. രണ്ടു കണ്ടക്ടർമാരും ഒരു ട്രാൻസ്പോർട്ട് ഓഫീസറും ഉൾപ്പെടെയുള്ളവർ സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഡ്യൂട്ടിക്കിടെ മദ്യപിച്ചുവെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ഒരു കണ്ടക്ടറെയും ഒരു ഡ്രൈവറെയും സസ്പെൻഡ് ചെയ്തത്. എറണാകുളം-പന്പ സ്പെഷൽ സർവീസ് നടത്തിയിരുന്ന ബസിലെ ഡ്രൈവർ എസ്.ബിജുകുമാറിനെയും വടകര-ബംഗളൂരു സർവീസ് നടത്തിവന്ന വടകര ഓപ്പറേറ്റിംഗ് സെന്ററിലെ കണ്ടക്ടർ പി.കെ.ജ്യോതിപ്രകാശിനെയുമാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
അനധികൃതമായി ജോലിക്കു ഹാജരാകാതിരുന്നതിനെത്തുടർന്നു കെഎസ്ആർടിസി എംഡി സസ്പെൻഡു ചെയ്ത മൂന്നു കണ്ടക്ടർമാരെ ചാലക്കുടി യൂണിറ്റിൽ അനുവാദം കൂടാതെ പുനഃപ്രവേശിപ്പിച്ച ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ വി.എസ്. തിലകനും സസ്പെൻഡു ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.
കൊട്ടാരക്കര-പമ്പ സർവീസ് നടത്തിവരവേ 20 യാത്രക്കാർ മാത്രമുണ്ടായിരുന്ന ബസിൽ ടിക്കറ്റ് നൽകുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനമുണ്ടായിട്ടും രണ്ടു പേർക്കു സൗജന്യയാത്ര അനുവദിച്ച ചാലക്കുടി ഡിപ്പോയിലെ കണ്ടക്ടർ പി.ജി. അജയഘോഷിനെയും അന്വേഷണ വിധേയമായി സസ്പെൻഡു ചെയ്തു.
മദ്യക്കടത്ത്: കെഎസ്ആർടിസി ഡ്രൈവർക്കു സസ്പെൻഷൻ
01:40 AM Jan 12, 2019 | Deepika.com