കടുത്തുരുത്തി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ-2021 ദൗത്യത്തിന് കോതനല്ലൂർ സ്വദേശി ഡോ എസ്.ഉണ്ണികൃഷ്ണൻ നായർ ചുക്കാൻ പിടിക്കും. തിരുവനന്തപുരം വിഎസ്എസിയിലെ മിഷൻ ഡയറക്ടറാണ്.
ഗഗൻയാൻ ദൗത്യത്തിനായി ബംഗളൂരൂവിൽ രൂപീകരിച്ച ഹ്യൂമണൺ സ്പേസ് ഫ്ളൈറ്റ് സെന്റർ ഡയറക്ടറായാണ് ഉണ്ണികൃഷ്ണൻ നിയമിക്കപ്പെട്ടത്. ഐഎസ്ആർഒ ചെയർമാൻ കെ. ശിവനാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
മൂന്നു പേരടങ്ങുന്ന സംഘത്തെ ഏഴു ദിവസത്തേക്ക് ബഹിരാകാശത്തേക്ക് അയക്കുന്നതാണ് ഗഗൻയാൻ പദ്ധതി. ദൗത്യത്തിനായി 10,000 കോടി രൂപ കേന്ദ്രം ഇതിനോടകം അനുവദിച്ചിട്ടുണ്ട്. 2021 ഡിസംബറിൽ ഗഗൻയാൻ നടപ്പാക്കുമെന്ന് കെ. ശിവൻ അറിയിച്ചു.
2014 ഡിസംബറിൽ വികസിപ്പിച്ച കെയർ പ്രൊജക്ടും 2018 ഡിസംബർ അഞ്ചിന് പരീക്ഷിച്ച പാരാബോട്ട് ടെസ്റ്റിംഗും ഡോ. ഉണ്ണികൃഷ്ണന്റെ മേൽനോട്ടത്തിലാണ് നടന്നത്. ഇരുപദ്ധതികളും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനോട് അനുബന്ധിച്ചുള്ളതാണ്. ഈ മിഷനുകളിൽ കൈവരിച്ച മികച്ച നേട്ടമാണ് പുതിയ സ്ഥാനലബ്ദിയെന്ന് ഉണ്ണികൃഷ്ണൻ ദീപികയോട് പറഞ്ഞു.
കോതനല്ലൂർ ഇമ്മാനുവൽസ് സ്കൂൾ, മാഞ്ഞൂർ എൻഎസ്എസ് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കുറവിലങ്ങാട് ദേവമാതാ കോളജിൽനിന്നു പ്രീഡിഗ്രിയും കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽനിന്ന് എൻജിനിയറിംഗ് ബിരുദവും നേടി.
കോതനല്ലൂർ ശ്രീനിലയത്തിൽ(ആലഞ്ചേരിൽ) ശ്രീധരൻ നായരുടെയും രാജമ്മയുടെയും മകനാണ്. തിരുവനന്തപുരം വിഎസ്എസിയിലെ മുൻ ജീവനക്കാരി ജയാ ജി.നായരാണ് ഭാര്യ. വിദ്യാർഥികളായ ഐശ്വര്യയും ചൈതന്യയുമാണ് മക്കൾ.
ഗഗൻയാനിന്റെ ചുക്കാൻ കോതനല്ലൂർ സ്വദേശിക്ക്
01:32 AM Jan 12, 2019 | Deepika.com