പള്ളുരുത്തി(കൊച്ചി): കൊച്ചിയിൽ മരിച്ച ലണ്ടൻ സ്വദേശി കെന്നത്ത് വില്യം റൂബേ (89) യുടെ മൃതദേഹം പന്ത്രണ്ടു ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഫോർട്ടുകൊച്ചി വെളിയിലെ പൊതുശ്മശാനത്തിൽ എരിഞ്ഞടങ്ങി.
ചുള്ളിക്കൽ സെന്റ് ജോസഫ്സ് ചാപ്പലിൽ സംസ്കാര ശുശ്രൂഷകൾക്കായി മൃതദേഹം എത്തിച്ചപ്പോൾ മകൾ ഹിലാരി പൊട്ടിക്കരഞ്ഞുകൊണ്ടു പിതാവിന് അന്ത്യചുംബനം നൽകി. ലണ്ടനിൽനിന്ന് എത്തിയ കെന്നത്തിന്റെ അടുത്ത ബന്ധുക്കളായ ഒലിവർ, ഡാരൻ, എറിക്ക എന്നിവരും ചാപ്പലിലെ കന്യാസ്ത്രീകളും ഏതാനും കുട്ടികളും സാമൂഹ്യപ്രവർത്തകരായ ചിലരും സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. കൊച്ചി തഹസിൽദാർ കെ.വി. അംബ്രോസ്, ഫോർട്ടുകൊച്ചി സിഐ പി. രാജ്കുമാർ എന്നിവർ അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു.
പിതാവിന്റെ സംസ്കാരം നടത്തുന്നതിനായി തന്നെ സഹായിച്ചവർക്കും പിന്തുണച്ചവർക്കും നിറകണ്ണുകളോടെ ഹിലാരി നന്ദി പറഞ്ഞു. തിങ്കളാഴ്ച പിതാവിന്റെ ചിതാഭസ്മവുമായി ഹിലാരി ലണ്ടനിലേക്കു മടങ്ങും.
കേരളം കാണാൻ മകൾ ഹിലാരി മേയസിനൊപ്പം എത്തിയതായിരുന്നു കെന്നത്ത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ താമസിക്കുന്നതിനിടെ ഹൃദയസ്തംഭനം മൂലം കഴിഞ്ഞ ഡിസംബർ 31 നായിരുന്നു മരണം. പോസ്റ്റ്മോർട്ടത്തിനുശേഷം കളമശേരി മെഡിക്കൽ കോളജിലാണു മൃതദേഹം സൂക്ഷിച്ചിരുന്നത്. മൃതദേഹം കൊച്ചിയിൽതന്നെ സംസ്കരിക്കാൻ മകൾ തീരുമാനിച്ചെങ്കിലും കൊച്ചി കോർപറേഷന്റെ അനുമതി ലഭിക്കാത്തതിൽ സംസ്കാര ചടങ്ങ് നീണ്ടുപോകുകയായിരുന്നു. പൊതുശ്മശാനത്തിൽ ദഹിപ്പിക്കാനുള്ള അനുമതി നൽകൽ സാധാരണ നടപടിക്രമം മാത്രമാണെന്നിരിക്കേ കോർപറേഷൻ ഉദ്യോഗസ്ഥരുടെ അലംഭാവമാണു വൈകാനിടയാക്കിയത്. സംഭവം വിവാദമായതിനെത്തുടർന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ജില്ലാ കളക്ടറും ഇടപെട്ടതോടെ അനുമതി നൽകുകയായിരുന്നു.
12 ദിവസത്തിനുശേഷം വില്യം റൂബേയുടെ മൃതദേഹം സംസ്കരിച്ചു
01:32 AM Jan 12, 2019 | Deepika.com