കോട്ടയം: ഓർമയും സമനിലയും തിരികെ കിട്ടിയ മുരുകനന്ദൻ (47) കൂപ്പുകൈകളോടെ നന്ദിയും സ്നേഹവും അറിയിച്ച് ചെങ്കൽ ആകാശപ്പറവകളുടെ നസ്രേത്ത് ആശ്രമത്തിൽനിന്ന് മധുരയിലെ സ്വന്തം വീട്ടിലേക്കു മടങ്ങി. മൂന്നു മാസം മുൻപ് കോട്ടയം - കുമളി ദേശീയ പാതയിൽ വാഴൂരിലൂടെ അലയുന്ന നിലയിലാണ് ആശ്രമത്തിലെ ശുശ്രൂഷകർ മുരുകനന്ദനെ ആശ്രമത്തിലെത്തിച്ചത്.
മനോനില തെറ്റിയ ഇദ്ദേഹത്തിന് ചിറക്കടവ് മാർ അപ്രേം മെഡിക്കൽ സെന്ററിലെ സിസ്റ്റർ ഡോ. കാർമലി സിഎംസി ചികിത്സയും ആശ്രമാധികാരികൾ പരിചരണവും നൽകിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും വാക്കുകൾ സംസാരിച്ചുതുടങ്ങി.
മധുര കരുമേട് സ്വദേശിയാണെന്ന് ഇദ്ദേഹം പറഞ്ഞതോടെ നസ്രേത്ത് ആശ്രമം ഡയറക്ടർ തങ്കച്ചൻ പുളിക്കൽ മധുര പോലീസുമായി ബന്ധപ്പെട്ടു. നവംബർ ആദ്യവാരം മുരുകനന്ദനെ കാണാനില്ലെന്നു ഭാര്യ ദേവി കരുമേട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. നസ്രേത്ത് ആശ്രമത്തിൽനിന്നു ഫോട്ടോയും വിവരങ്ങളും നൽകിയതോടെ കരുമേട് പോലീസ് മുരുകനന്ദന്റെ വീട് കണ്ടെത്തി ബന്ധുക്കളെ വിവരം അറിയിച്ചു.
വെള്ളിയാഴ്ച മകൻ മുത്തുരാജും ബന്ധുവും നസ്രേത്ത് ആശ്രമത്തിലെത്തി പൊൻകുന്നം പോലീസിന്റെ അനുമതിയോടെ മുരുകനന്ദനെ വീട്ടിലേക്കു കൊണ്ടുപോയി.
മുരുകനന്ദന് നസ്രേത്ത് അഭയമായി; സൗഖ്യമായപ്പോൾ മധുരയിലേക്ക് മടങ്ങി
01:32 AM Jan 12, 2019 | Deepika.com