കാസർഗോഡ്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന കാവി-ചുവപ്പുവത്കരണ നയങ്ങൾക്കെതിരേ കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് പി. ഹരിഗോവിന്ദൻ നയിക്കുന്ന വിദ്യാഭ്യാസ സംരക്ഷണ ജാഥയ്ക്ക് "ജ്യോതിർഗമയ’ നാളെ കാസർഗോട്ട് തുടക്കമാകും.
അധ്യാപകരുടെ നിഷേധിക്കപ്പെട്ട ആവശ്യങ്ങൾ പുനഃസ്ഥാപിക്കുക, അധ്യാപകനിയമനങ്ങൾ അംഗീകരിക്കുക, പിഎസ്സി നിയമനങ്ങൾ ത്വരിതപ്പെടുത്തുക, രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ജാഥ സംഘടിപ്പിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നിന് കാസർഗോഡ് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ജാഥ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ അധ്യക്ഷത വഹിക്കും. കെപിസിസി വൈസ്പ്രസിഡന്റ് വി.ഡി. സതീശൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. കെപിസിസി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, സെക്രട്ടറി കെ. നീലകണ്ഠൻ, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, മുൻ മന്ത്രി വി.സി. കബീർ, എം. അഭിജിത് എന്നിവർ സംബന്ധിക്കും.
14ന് രാവിലെ ഒൻപതിന് കാഞ്ഞങ്ങാട് മിനിസിവിൽ സ്റ്റേഷൻ പരിസരത്തും 11ന് തൃക്കരിപ്പൂർ ബസ്സ്റ്റാൻഡ് പരിസരത്തും ജാഥയ്ക്കു സ്വീകരണം നൽകും. 25ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപനസമ്മേളനത്തോടനുബന്ധിച്ച് അധ്യാപകരുടെ പ്രകടനം നടക്കും. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ സമാപനസമ്മേളനത്തിൽ സംബന്ധിക്കും.
കെപിഎസ്ടിഎ വിദ്യാഭ്യാസ സംരക്ഷണ ജാഥയ്ക്ക് നാളെ കാസർഗോഡ് തുടക്കം
01:32 AM Jan 12, 2019 | Deepika.com