കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് അധ്യാപകരും വിവിധ മാനേജ്മെന്റ് അസോസിയേഷനുകളും സംയുക്തമായി 21നു സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും. കെഇആർ ഭേദഗതി പിൻവലിക്കുക, അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുക, ഹയർസെക്കൻഡറി ഏകീകരണം ഉപേക്ഷിക്കുക, ബ്രോക്കണ്‍ സർവീസ് പെൻഷനു പരിഗണിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം.
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംഎൽഎ മാർ തുടങ്ങിയവർ ധർണയിൽ പ്രസംഗിക്കും. 2016ൽ സർക്കാർ കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയും എയ്ഡഡ് മേഖലയോടുള്ള സർക്കാരിന്റെ നയസമീപനങ്ങളും ഈ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്കു തള്ളിവിടുകയാണെന്നു ടീച്ചേഴ്സ് ഗിൽഡ് ചൂണ്ടിക്കാട്ടി.
നിയമന അംഗീകാരവും ശന്പളവും ലഭിക്കാതെ വർഷങ്ങളായി ജോലി ചെയ്യുന്ന അധ്യാപകർക്ക് എല്ലാ മനുഷ്യവകാശങ്ങളും നിഷേധിച്ചിരിക്കുകയാണ്. പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം വിജയിക്കണമെങ്കിൽ സംതൃപ്തമായ വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കാൻ സർക്കാർ തയാറാകണം. പെൻഷൻ ആനുകൂല്യങ്ങൾക്കു ബ്രോക്കണ്‍ സർവീസ് നിരാകരിച്ചതു വഴി 1968 മുതൽ സംസ്ഥാനത്തു നിലനിന്നിരുന്ന നടപടികളെ അട്ടിമറിക്കുകയാണു ചെയ്തിരിക്കുന്നത്.
ഈ പ്രശ്നങ്ങൾ ഉന്നയിച്ചു ഡിസംബർ 10ന് എല്ലാ ജില്ലകളിലും വിദ്യാഭ്യാസ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു. നീതി ലഭ്യമാക്കുന്നതിനു നിരന്തരം കോടതികളെ സമീപിക്കേണ്ടി വരുന്നത് ഒരു ജനാധിപത്യ സർക്കാരിനു ഭൂഷണമല്ലെന്നു ടീച്ചേഴ്സ് ഗിൽഡ് നേതൃയോഗം അഭിപ്രായപ്പെട്ടു.
കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാലു പതാലിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോഷി വടക്കൻ, ട്രഷറർ ജോസ് ആന്റണി, സിബി വലിയമറ്റം, മാത്യു ജോസഫ്, എം. ആബേൽ, ഡി.ആർ. ജോസ്, ഷാജി മാത്യു, ജയിംസ് കോശി എന്നിവർ പ്രസംഗിച്ചു.
എയ്ഡഡ് സ്കൂൾ പ്രശ്നങ്ങൾ: 21നു സെക്രട്ടേറിയറ്റ് മാർച്ച്
01:30 AM Jan 12, 2019 | Deepika.com