മുട്ടാർ: ഫാ. തോമസ് ജോസഫ് ചിറയിൽപറന്പിലിന്റെ ജന്മശതാബ്ദി ഇന്നു മുട്ടാറിലും നാളെ ചെന്നൈ സാന്തോം പ്രീസ്റ്റ് ഹോമിലും ആഘോഷിക്കുന്നു. മാതൃ ഇടവകയായ മുട്ടാർ സെന്റ് ജോർജ് പള്ളിയിൽ ഫാ. ഏബ്രഹാം തയ്യിൽ കുർബാന അർപ്പിക്കും. മദ്രാസ്-മൈലാപ്പൂർ അതിരൂപതാംഗമായ ഫാ. തോമസ് ജോസഫ് വിശ്രമജീവിതം നയിക്കുന്ന സാന്തോം പ്രീസ്റ്റ് ഹോമിൽ ആർച്ച്ബിഷപ് ഡോ. ജോർജ് ആന്റണിസാമിയുടെ നേതൃത്വത്തിൽ കൃതജ്ഞതാ ബലി ഉണ്ടായിരിക്കും.
ഫാ. തോമസ് ജോസഫിന്റെ പൗരോഹിത്യത്തിന്റെ 70-ാം വാർഷികം ഈ വർഷമാണ്. ക്രൈസ്തവ തൊഴിലാളി സംഘടനാ പ്രവർത്തനത്തിലൂടെ ആഗോളശ്രദ്ധയാകർഷിച്ച വൈദികനാണിദ്ദേഹം. 1919 ജനുവരി 14-നു ജനിച്ച ഇദ്ദേഹം മുട്ടാർ, തലവടി, തിരുവല്ല, പുളിങ്കുന്ന് എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം നടത്തി. ചങ്ങനാശേരി എസ്ബി കോളജിൽ കോളജ് പഠനം. തുടർന്നു മദ്രാസ്-മൈലാപ്പൂർ അതിരൂപതയിൽ വൈദികാർഥിയായി ചേർന്നു. പൂനമല സെമിനാരിയിൽ പഠിച്ച് 1949 ഡിസംബർ 21-നു വൈദികപട്ടം സ്വീകരിച്ചു. കുറച്ചുകാലം ഇടവകയിൽ പ്രവർത്തിച്ചശേഷം ഓക്സ്ഫഡിൽ പഠിക്കാൻ പോയി. തിരിച്ചുവന്നശേഷം ചെന്നൈയിൽ യംഗ് ക്രിസ്റ്റ്യൻ വർക്കേഴ്സ് മൂവ്മെന്റിന്റെ ചുമതലക്കാരനായി.
1970 മുതൽ 25 വർഷക്കാലം ഭാരതത്തിലെ കത്തോലിക്കാ മെത്രാൻ സംഘത്തിന്റെ (സിബിസിഐ) തൊഴിലാളികൾക്കും നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള കമ്മീഷന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി പ്രവർത്തിച്ചു. 1995-ൽ വിരമിച്ചശേഷം അതിരൂപതയിൽ ക്രിസ്റ്റ്യൻ വർക്കേഴ്സ് മൂവ്മെന്റിന്റെ ചാപ്ലിനായി പ്രവർത്തിച്ചു. 1998 മുതൽ 2005 വരെ റോയപുരം സെന്റ് പീറ്റേഴ്സ് പള്ളി വികാരിയായിരുന്നു. 2006 മുതൽ 2017 വരെ പൂനമല സെമിനാരിയിൽ ആധ്യാത്മിക നിയന്താവായി പ്രവർത്തിച്ചു. കഴിഞ്ഞ വർഷം സാന്തോമിലെ വിയാനി പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതമാരംഭിച്ചു.
ഫാ. തോമസ് ജോസഫ് ചിറയിൽപറന്പിലിനു നൂറു വയസ്
01:17 AM Jan 12, 2019 | Deepika.com