കൊച്ചി: സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി നടത്തിയ ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി കൊച്ചിയിൽ വിവിധയിടങ്ങളിൽ ട്രെയിൻ തടഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന 350 പേർക്കെതിരേ റെയിൽവേ സുരക്ഷാ സേന (ആർപിഎഫ്) കേസെടുത്തു. എറണാകുളം ടൗണ്‍ ജംഗ്ഷൻ, കളമശേരി, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിനുകൾ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് ഇത്രയധികം പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്.
എറണാകുളം ടൗണ്‍ ജംഗ്ഷനിൽ ട്രെയിൻ തടഞ്ഞ 200 പേർക്കെതിരേയും തൃപ്പൂണിത്തുറ സ്റ്റേഷനിൽ നൂറ് പേർക്കെതിരേയും കളമശേരി റെയിൽവേ സ്റ്റേഷനിൽ 50 പേർക്കെതിരേയുമാണു കേസ്. റെയിൽവേ ജീവനക്കാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതും ട്രെയിൻ ഗതാഗതം തടസപ്പെടുത്തിയതും അനധികൃതമായി റെയിൽവേ സ്റ്റേഷനുള്ളിൽ പ്രവേശിച്ചതും ഉൾപ്പെടെ നാല് കേസുകളാണ് ഇവർക്കെതിരേ ചുമത്തിയിട്ടുള്ളത്. പ്രതികളെ അറസ്റ്റ് ചെയ്യാൻ നടപടികൾ ആരംഭിച്ചതായും ഇതിന്റെ ഭാഗമായി വീഡിയോകളും ചിത്രങ്ങളും പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
ട്രെയിൻ തടയലുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ അരങ്ങേറിയ മുഴുവൻ സംഭവവം ആർപിഎഫ് വീഡിയോയിൽ പകർത്തുകയും ചിത്രങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.
കൊച്ചിയിൽ 350 പേർക്കെതിരേ കേസ്
01:27 AM Jan 11, 2019 | Deepika.com