പള്ളുരുത്തി: കൊച്ചിയിൽ പതിനൊന്നു ദിവസം മുന്പു മരണമടഞ്ഞ ലണ്ടൻ സ്വദേശി കെന്നത്ത് വില്യം റൂബേ (89) യുടെ മൃതദേഹം സംസ്കരിക്കുന്നതിന് ഒടുവിൽ കളക്ടറുടെ ഇടപെടൽ. കെന്നത്തിന്റെ മൃതദേഹം ഫോർട്ടുകൊച്ചി വെളിയിലെ പൊതുശ്മശാനത്തിൽ ദഹിപ്പിക്കാൻ കളക്ടറുടെ നിർദേശത്തെത്തുടർന്നു കൊച്ചി കോർപറേഷൻ സെക്രട്ടറി ഇന്നലെ അനുമതി നൽകി.
ഇന്നു രാവിലെ ചുള്ളിക്കൽ സെന്റ് ജോസഫ്സ് ചാപ്പലിൽ സംസ്കാര ശുശ്രൂഷകൾക്കുശേഷം പൊതുശ്മശാനത്തിൽ ദഹിപ്പിക്കും. ചിതാഭസ്മം ബന്ധുക്കൾ ലണ്ടനിലേക്കു കൊണ്ടു പോകും. മകൾ ഹിലാരി മേയസിനൊപ്പം കേരളം കാണാനെത്തിയതായിരുന്നു കെന്നത്ത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ താമസിക്കുന്നതിനിടെ ഹൃദയസ്തംഭനം മൂലം ഡിസംബർ 31 നായിരുന്നു മരണം. പോസ്റ്റ്മോർട്ടത്തിനു ശേഷം കളമശേരി മെഡിക്കൽ കോളജിലാണു മൃതദേഹമുള്ളത്.
അപ്രതീക്ഷിത മരണം സംഭവിച്ച പിതാവിന്റെ മൃതദേഹം കൊച്ചിയിൽ സംസ്കരിക്കാൻ തീരുമാനിച്ചെങ്കിലും അതിന് അനുമതി ലഭിക്കാതെ വലയുന്ന മകൾ ഹിലാരിയുടെ നിസഹായാവസ്ഥ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. പോലീസിന്റെയും ഇന്ത്യയിലുള്ള ലണ്ടൻ എംബസിയുടെയും അനുമതികൾ ലഭിച്ചെങ്കിലും കൊച്ചി കോർപറേഷന്റെ അനുമതി ലഭിക്കാത്തതാണു സംസ്കാര ചടങ്ങുകൾ നീണ്ടുപോകാൻ കാരണമായത്.
ഇവർ താമസിച്ചിരുന്ന ഹോട്ടൽ ജീവനക്കാരും സാമൂഹ്യ പ്രവർത്തകരും ചേർന്നാണു സംസ്കാര ചടങ്ങുകൾ നടത്തുന്നതിനു മകൾ ഹിലാരിയെ സഹായിക്കുന്നത്. കോർപറേഷൻ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും തടസങ്ങൾ ഉന്നയിക്കുകയായിരുന്നെന്നു ഇവർ പറഞ്ഞു. പണിമുടക്കിനെത്തുടർന്നു കോർപറേഷൻ ഓഫീസ് പ്രവർത്തിക്കാതിരുന്നതും കാലതാമസമുണ്ടാക്കി. കെന്നത്തിന്റെ അടുത്ത ബന്ധുക്കളായ ഒലിവർ, ഡാരൻ, എറിക്ക എന്നിവർ സംസ്കാര ചടങ്ങുകൾക്കായി കൊച്ചിയിലെത്തിയിട്ടുണ്ട്.
കൊച്ചിയിൽ മരിച്ച വിദേശിയുടെ മൃതദേഹം സംസ്കരിക്കാൻ ഒടുവിൽ അനുമതി
11:59 PM Jan 10, 2019 | Deepika.com