തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു സംഘപരിവാർ സംഘടനകളുടെ നേതൃത്തിൽ നടത്തിയ അക്രമങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ റിട്ട. ജസ്റ്റീസ് പി.സദാശിവത്തിനു കൈമാറി.
വർഗീയധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനകളും ഇതോടൊപ്പം ഉണ്ടായെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മൂന്നിന് നടത്തിയ ഹർത്താലിൽ മാത്രമുണ്ടായ നഷ്ടം 2.32 കോടി രൂപയാണ്. ഇത് സംബന്ധിച്ച കണക്കും ഗവർണർക്കു കൈമാറിയിട്ടുണ്ട്.
സംസ്ഥാനത്ത് നടന്ന ഹർത്താലുകളുടെ പരമ്പരയിൽ പോലീസുകാർക്കും നിരപരാധികളായ മറ്റു പലർക്കും മാരകമായ പരിക്കേൽക്കുന്ന സ്ഥിതിയുണ്ടായി. കെഎസ്ആർടിസി ബസും, സർക്കാർ ഓഫീസുകളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകളും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും വീടുകളും കച്ചവട സ്ഥാപനങ്ങളും തകർക്കുകയും ചെയ്യുന്ന അവസ്ഥയും സംസ്ഥാനത്തുണ്ടായി.
ഹർത്താലുകളോടനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളെത്തുടർന്ന് 1137 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. 10024 പ്രതികളെ തിരിച്ചറിഞ്ഞതിൽ 9193 പേർ സംഘപരിവാർ സംഘടനകളിൽ പെടുന്നവരാണ്. മറ്റു സംഘടനകളിൽ പെടുന്നവർ 831 ആണ്. തുലാമാസ പൂജ, ചിത്തിര ആട്ട വിശേഷം, മണ്ഡലമകരവിളക്ക് എന്നീ സമയങ്ങളിൽ ശബരിമലയിൽ ദർശനത്തിന് എത്തിച്ചേർന്ന മുപ്പതോളം സ്ത്രീകളെ തടയാനും മറ്റുമായി പ്രതിഷേധക്കാർ രംഗത്തിറങ്ങുകയുണ്ടായി. ഇതിൽ അഞ്ചുപേർ പ്രമുഖ വനിതാ മാധ്യമ പ്രവർത്തകരായിരുന്നു. ഇതു സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നു റിപ്പോർട്ടിൽ പറയുന്നു.
വർഗീയധ്രുവീകരണം സൃഷ്ടിക്കുന്നതിനു ഗൂഢാലോചന നടന്നെന്നു റിപ്പോർട്ട്
11:59 PM Jan 10, 2019 | Deepika.com