ശബരിമല: കാനനപാതയിലൂടെയുള്ള അയ്യപ്പഭക്തരുടെ രാത്രികാല യാത്രയ്ക്കു വനംവകുപ്പിന്റെ വിലക്ക്. ഇന്നലെ കരിയാലാംതോടിനും കരിമലയ്ക്കും മധ്യേ കാട്ടാനയുടെ ആക്രമണത്തിൽ ശബരിമല തീർഥാടകൻ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് വനംവകുപ്പിന്റെ കർശന നിയന്ത്രണം.
സന്ധ്യക്കു മുന്പ് സന്നിധാനത്തോ പന്പയിലോ എത്താൻ കഴിയാത്തവർ കരിമല, പുല്ലമേട് വഴികളിൽ യാത്ര ചെയ്യുന്നത് ഉപേക്ഷിക്കണമെന്നും വനംവകുപ്പ് നിർദേശിച്ചു. കരിമലയിലേക്കുള്ള പരന്പരാഗത പാതയായ കോയിക്കൽക്കാവ്, അഴുതക്കടവ് എന്നിവിടങ്ങളിൽനിന്നു വനത്തിലേക്കു കടക്കുന്നതും നിരോധിച്ചു.
എരുമേലിയിൽ പേട്ടതുള്ളിയ ശേഷമാണ് അയ്യപ്പന്മാർ പരന്പരാഗത കാനനപാതയിലൂടെ നടന്നുവരുന്നത്. ഇരുന്പൂന്നിക്കരയ്ക്കും അഴുതയ്ക്കും മധ്യേ വനത്തിലൂടെ വൈകുന്നേരം ആറിനു ശേഷം നടന്നുപോകാൻ അനുവദിക്കില്ല.
വനത്തിലേക്കുള്ള പ്രവേശന കവാടമായ കോയിക്കൽക്കാവ് ചെക്ക്പോസ്റ്റിൽ വൈകുന്നേരം ആറിനു ശേഷം തീർഥാടകരെ തടയും. അഴുതക്കടവ് മുതൽ പന്പ വരെ 22 കിലോമീറ്ററുണ്ട്. ഇവിടം കുത്തനെയുള്ള മലയാണ്. മലകയറി സമതലത്തിൽ എത്തണമെങ്കിൽ എട്ടു മണിക്കൂറെടുക്കും. വൈകുന്നേരം 5.30നു മുന്പ് വലിയാനവട്ടത്ത് എത്തണമെങ്കിൽ കുറഞ്ഞത് ആറുമണിക്കൂർ വേണം.
ഇനി ഉച്ചയ്ക്ക് 12നു ശേഷം അഴുതക്കടവിൽ നിന്നു തീർഥാടകരെ കടത്തിവിടില്ല. മുക്കുഴി, പുതശേരി, കരിയിലാംതോട്, കരിമല എന്നിവിടങ്ങളിൽ വനത്തിനുള്ളിൽ അയ്യപ്പന്മാർക്കു വിശ്രമിക്കാൻ താവളങ്ങളുണ്ട്. വൈകുന്നേരം അഞ്ചായാൽ ഇതിൽ എവിടെയെങ്കിലും ഒന്നിൽ വിരി വയ്ക്കാൻ നിർദേശമുണ്ട്.
കാനനപാതയിലെ രാത്രിയാത്രയ്ക്കു നിരോധനം
01:46 AM Jan 10, 2019 | Deepika.com