തിരുവനന്തപുരം: കെഎസ്ആർടിസി സർവീസ് നടത്താത്തതിനെ തുടർന്ന് 48 മണിക്കൂർ ദേശീയ പണിമുടക്കിന്റെ ആദ്യ ദിവസമായ ഇന്നലെ യാത്രക്കാർ വലഞ്ഞു. ഏതാനും ഡിപ്പോകളിൽ നിന്ന് ശബരിമലയിലേക്കു മാത്രം ഇന്നലെ സർവീസ് നടത്തി. ദീർഘ ദൂര സർവീസിൽ ഒരെണ്ണം മാത്രമാണ് ഇന്നലെ ആരംഭിച്ചത്.
കോട്ടയത്തു നിന്ന് കോഴിക്കോട്ടേക്കു വൈകുന്നേരം ഒരു സർവീസ് ആരംഭിച്ചു. മറ്റു സർവീസുകളൊന്നും തുടങ്ങിയില്ല. അന്തർ സംസ്ഥാന സർവീസുകൾ പൂർണമായി മുടങ്ങി.സർവീസ് നടത്താൻ പോലീസ് സഹായം ലഭിക്കാത്തതിനാൽ എത്തിയ ജീവനക്കാരെ ഉപയോഗിച്ചുപോലും സർവീസ് നടത്തിയില്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റ് വിശദീകരിക്കുന്നത്.കെഎസ്ആർടിസിയിൽ ഇന്നലെ 2410 സ്ഥിരം ജീവനക്കാരും 528 എംപാനൽ ജീവനക്കാരും ജോലിക്കെത്തി.
ഇന്നലെ 15471 ജീവനക്കാരാണ് ഹാജരാകേണ്ടിയിരുന്നത്. കുറച്ചു ജീവനക്കാർ പല ഡിപ്പോകളിലായി ഡ്യൂട്ടിക്ക് എത്തിയെങ്കിലും ഷെഡ്യൂൾ നിയന്ത്രിക്കാനും ജീവനക്കാരെ നിയോഗിക്കാനും ആളില്ലാത്ത അവസ്ഥയായിരുന്നു. അതിനാലാണ് ശബരിമലയിലേക്ക് ഒഴികെ സർവീസ് നടത്താൻ കഴിയാതിരുന്നത്.
തിരുവനന്തപുരം, ചെങ്ങന്നൂർ, എറണാകുളം ഡിപ്പോകളിൽ നിന്ന് ശബരിമലയിലേക്ക് ഇന്നലെ സർവീസ് നടത്തി. ജീവനക്കാർ ഹാജരാകാത്തതിനാൽ ശബരിമലയുടെ ബേസ് സ്റ്റേഷനുകളായ പത്തനംതിട്ട, കൊട്ടാരക്കര ഡിപ്പോകളിൽ നിന്ന് ശബരിമലയിലേക്ക് സർവീസ് ആരംഭിച്ചില്ല. പന്പയിലേക്ക് നടത്തിയ സർവീസിൽ യാത്രക്കാർ കുറവായിരുന്നതായി കെഎസ്ആർടിസി അറിയിച്ചു.
കെഎസ്ആർടിസി സർവീസ് നടത്തിയില്ല
01:09 AM Jan 09, 2019 | Deepika.com