തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ടു റിപ്പോർട്ട് തേടിയ കേന്ദ്രസർക്കാർ നടപടിയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണാഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കുന്ന സർക്കാരിനെതിരെ ഭീഷണി ഉയർത്തുന്നതാണ് ഭരണഘടനാ വിരുദ്ധം. ഭരണഘടനയോട് തെല്ലെങ്കിലും കൂറും ജനങ്ങളോട് പ്രതിബദ്ധതയും ഉണ്ടെങ്കിൽ സ്വന്തം അണികളോട് അക്രമം അവസാനിപ്പിക്കാൻ നിർദേശിക്കുകയാണ് ബിജെപി ദേശീയ നേതൃത്വം ചെയ്യേണ്ടതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സംസ്ഥാനത്തു ക്രമസമാധാനം അപകടത്തിലാണെന്നു പ്രചരിപ്പിക്കുകയും കേന്ദ്രസർക്കാർ ഇടപെടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് അക്രമം അഴിച്ചുവിട്ട ബിജെപിയും ആർഎസ്എസും തന്നെയാണ്. സംസ്ഥാന സർക്കാർ ഭരണഘടനാപരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു ഭീഷണിപ്പെടുത്തുന്നതു വിചിത്രമാണ്.
കലാപം നടത്തി കേരളത്തിൽ വേരുറപ്പിക്കാനാകുമോയെന്നാണ് സംഘപരിവാർ നോക്കുന്നത്. അതൊന്നും ഇവിടെ വിലപ്പോകില്ലെന്നു ബിജെപി നേതൃത്വം മനസിലാക്കിയാൽ നല്ലത്.
അക്രമം തടയുകയും സമാധാന ജീവിതം ഉറപ്പാക്കുകയും ചെയ്യേണ്ടതു സർക്കാരിന്റെ ബാധ്യതയാണ്. ഒരു തരത്തിലുള്ള ഭീഷണിക്കും സർക്കാർ വഴങ്ങില്ല. കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളെ സർക്കാർ നിർദാക്ഷിണ്യം അടിച്ചമർത്തും. അക്രമികളുടെ രാഷ്ട്രീയം നോക്കാതെയുള്ള കർശന നടപടികളാണു പോലീസ് സ്വീകരിക്കുന്നത്. ബിജെപിയും ആർഎസ്എസും ആസൂത്രിതമായും സംഘടിതമായും നടത്തുന്ന അക്രമങ്ങളല്ലാതെ സംസ്ഥാനത്തു ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ല.
ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിന്റെ പേരിൽ സംസ്ഥാനത്തുടനീളം ആസൂത്രിതമായി അക്രമം അഴിച്ചുവിട്ടു ജനങ്ങളുടെ സ്വൈരജീവിതവും സമാധാനവും തകർക്കാൻ ശ്രമിക്കുകയാണ്. ആരാധനയുടെ കാര്യത്തിൽ സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്ന സുപ്രീംകോടതി വിധി നടപ്പാക്കുകയെന്ന ഭരണഘടനാ ബാധ്യതയാണ് സർക്കാർ നിർവഹിക്കുന്നത്. കോടതിവിധി അട്ടിമറിക്കാൻ കലാപം സംഘടിപ്പിക്കുന്നവർ, സ്ത്രീപ്രവേശനത്തിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിന്റെ മറവിൽ വ്യാപകമായ അക്രമങ്ങളാണ് ഉണ്ടായത്. നൂറിലേറെ കെഎസ്ആർടിസി ബസുകൾ തകർത്തു. സർക്കാർ വാഹനങ്ങൾക്കും ഓഫീസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും കടകൾക്കും വീടുകൾക്കും നേരെ വ്യാപകമായ അക്രമങ്ങളുണ്ടായി.
സിപിഎം, സിപിഐ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ജനപ്രതിനിധികളുടെയും രാഷ്ട്രീയനേതാക്കളുടെയും വീടുകളും പലയിടത്തും ആക്രമണത്തിനിരയായി. മാധ്യമ പ്രവർത്തകർക്കു നേരേ വ്യാപകമായ ആക്രമണങ്ങളുണ്ടായി. തെരഞ്ഞുപിടിച്ചു മാധ്യമപ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന നേതാക്കളുടെ വാർത്താസമ്മേളനം മാധ്യമപ്രവർത്തകർ ബഹിഷ്കരിക്കുന്ന സ്ഥിതിയുണ്ടായി. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയപാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെയും മറ്റും മാധ്യമപ്രവർത്തകർ ബഹിഷ്കരിക്കുന്നത്.
സംസ്ഥാനത്താകെ 1800 ഓളം കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ കേസുകളിൽ ജയിലിലായ 700 ലധികം പേരുടെ രാഷ്ട്രീയം പരിശോധിച്ചാൽ ആരാണ് യഥാർഥ അക്രമികളെന്ന് ബോധ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ നടപടിക്കെതിരേ മുഖ്യമന്ത്രി
12:46 AM Jan 07, 2019 | Deepika.com