ചെറുതോണി: രോഗം ശരീരത്തെ തളർത്തിയിട്ടും മനസു നിറയെ സഹജീവികളോടുള്ള കാരുണ്യം നിറച്ച പി.ജെ. തോമസിനെ ഹൃദയത്തോടു ചേർത്തിരിക്കുകയാണ് ആറു കുടുംബങ്ങൾ. ചെറിയൊരു വീട്ടിൽ താമസിക്കുന്പോഴും നിരാലംബർക്കായി ഉള്ള കിടപ്പാടം പകുത്തുനൽകിയാണ് കഞ്ഞിക്കുഴി പഞ്ചായത്തിൽ വെണ്മണി വരിക്കമുത്തൻ സ്വദേശിയായ തോമസ് പള്ളിപ്പുരയിടം വ്യത്യസ്തനാകുന്നത്.
മഹാപ്രളയം വിഴുങ്ങിയ ഇടുക്കി കഞ്ഞിക്കുഴിയുടെ പുനർനിർമാണത്തിനായി തോമസിന്റെ സംഭാവന എല്ലാവരുടെയും പ്രശംസ നേടിയിരിക്കുകയാണ്. പ്രളയത്തിൽ ഭവനരഹിതരായ ആറു കുടുംബങ്ങൾക്കു വീടു നിർമിക്കാൻ ആകെയുള്ള ഒന്നേകാൽ ഏക്കർ സ്ഥലത്തുനിന്നു ചേലച്ചുവട് വണ്ണപ്പുറം റോഡിനോടു ചേർന്ന് 30 സെന്റ് സ്ഥലം തോമസ് ഇടുക്കി രൂപതയ്ക്കു വിട്ടുകൊടുത്തു. ഇടുക്കി രൂപത ഈ ഭൂമി ജില്ലാ കളക്ടറെ ഏല്പിച്ചു.
സ്ഥലത്തിന്റെ ഭൂമിശാസ്ത്രം, മതിപ്പുവില തുടങ്ങിയവ നിർണയിക്കാൻ കഞ്ഞിക്കുഴി വില്ലേജ് ഓഫീസർ സജി കുരിശുംമൂട്ടിലിനെ ചുമതലപ്പെടുത്തി. സ്ഥലം പരിശോധിച്ചു ഭവനനിർമാണത്തിന് അനുയോജ്യമെന്നു റിപ്പോർട്ട് നൽകിയപ്പോഴാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.
ഇവിടെ സർക്കാർ സഹായത്തോടെ ആറു സ്നേഹവീടുകൾ ഉയരും. ആ ഭവനങ്ങളിലെ കുരുന്നുകൾക്കു മക്കളില്ലാത്ത തോമസും ഭാര്യ മേരിയും അച്ഛനും അമ്മയുമാകും.
എറണാകുളത്തു സ്വകാര്യ മരുന്നുകന്പനിയുടെ റെപ്രസന്റേറ്റീവായി ജോലിചെയ്തിരുന്ന തോമസ് കിഡ്നിരോഗം ബാധിച്ചതോടെ ജോലി ഉപേക്ഷിച്ചു. ഭാര്യക്ക് എറണാകുളത്തു മരുന്നുകന്പനിയിൽ ഡിസൈനറായി ജോലിയുണ്ടായിരുന്നു. ഭർത്താവിനെ ശുശ്രൂഷിക്കാൻ ഇവരും ജോലി ഉപേക്ഷിച്ചു.
ചികിത്സാ ചെലവുകൾക്കായി എറണാകുളത്തു സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവും വിൽക്കേണ്ടിവന്നു. രോഗം ശരീരത്തെ തളർത്തിത്തുടങ്ങിയെങ്കിലും ഒരിക്കലും തളരാത്ത മനസുമായി തോമസ് സഹജീവികൾക്കായി ജീവിതപോരാട്ടം തുടരുകയാണ്.
തൊടുപുഴ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് നടത്തിയാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. ഇടയ്ക്കു കാഴ്ചശക്തിയും കേൾവിശക്തിയും നഷ്ടപ്പെട്ടിരുന്നെങ്കിലും പിന്നീടു കാഴ്ച തിരിച്ചുകിട്ടി.
എന്തിനും ഏതിനും മേരിയുടെ പിന്തുണയാണ് കരുത്തു പകരുന്നതെന്നു തോമസ് പറയുന്നു.
തൊടുപുഴ ന്യൂമാൻ കോളജിൽ പഠിച്ചിരുന്ന കാലത്തു കൂത്താട്ടുകുളം തോമസ് എന്ന പേരിലായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. കെഎസ്സി പ്രവർത്തകനായിരുന്ന തോമസ് വക്താവും മികച്ച വാഗ്മിയുമായിരുന്നു. 1985-ൽ സർക്കാരിന്റെ ഭവനപദ്ധതി തൊടുപുഴയിൽ ഏറ്റെടുത്തതു ന്യൂമാൻ കോളജിലെ എൻഎസ്എസ് യൂണിറ്റായിരുന്നു. അന്ന് എൻഎസ്എസ് യൂണിറ്റ് സെക്രട്ടറിയായിരുന്ന തോമസിന്റെ നേതൃത്വത്തിൽ തൊടുപുഴ താലൂക്കിൽ നിരവധി വീടുകൾ പണികഴിപ്പിച്ചതായി സുഹൃത്തുക്കൾ പറയുന്നു. അക്കൊല്ലത്തെ സർക്കാരിന്റെ പ്രത്യേക പുരസ്കാരവും കോളജിനു ലഭിച്ചു. ഗാന്ധിയൻ ആദർശങ്ങളിൽ ഉൗന്നിയുള്ള ജീവിതമാണ് തോമസിനെ അറിയുന്നവർക്കൊക്കെ പ്രിയങ്കരനാക്കി മാറ്റുന്നു.
ബിജു കലയത്തിനാൽ
അവർ ഇല്ലായ്മയിൽനിന്നു പങ്കിട്ടു; ആറു കുടുംബങ്ങൾക്കു വീടിനു സ്ഥലമായി
12:15 AM Jan 07, 2019 | Deepika.com