കൊല്ലം: കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ബിഷപ് ജെറോം ഫെർണാണ്ട സിനെ ഫെബ്രുവരി 24ന് ദൈവദാസനായി പ്രഖ്യാപിക്കും. ദൈവദാസ പദവിയിലേക്ക് ഉയർത്തുന്ന വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണ സംഘത്തിന്റെ പ്രത്യേക കത്ത് കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരിക്കു ലഭിച്ചു.
കഴിഞ്ഞ ദിവസം കൊല്ലം ബിഷപ്സ് ഹൗസിൽ വിളിച്ചുചേർത്ത രൂപതയിലെ വൈദികരുടെ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 1937 മുതൽ 1978 വരെ ഭാരതത്തിലെ ആദ്യത്തെ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ ആത്മീയ ഭൗതിക ശുശ്രൂഷകൾക്കു നേതൃത്വം വഹിക്കാൻ നിയോഗം ലഭിച്ച വ്യക്തിയാണ് ബിഷപ് ജെറോം.
ഇദ്ദേഹത്തെ വിശുദ്ധരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കൊല്ലത്തെ ക്രൈസ്തവ സമൂഹം കഴിഞ്ഞ 25 വർഷമായി സഭാ നേതൃത്വത്തോട് ആവശ്യപ്പെട്ടുവരികയായിരുന്നു. ഇതു സ്വീകരിച്ച് 2017 സെപ്റ്റംബർ എട്ടിന് ബിഷപ് ഡോ.സ്റ്റാൻലി റോമൻ വിശുദ്ധ നാമകരണ നടപടികളുടെ പ്രാരംഭ നടപടികൾ ആരംഭിച്ച് റവ.ഡോ.ബൈജു ജൂലിയാനെ പോസ്റ്റു ലേറ്ററായി നിയോഗിച്ചു.
പ്രാരംഭ നടപടിക്രമം പൂർത്തിയാക്കിയുള്ള റിപ്പോർട്ട് ഒക്ടോബർ ഒന്പതിന് ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരിയും ഡോ.ബൈജു ജൂലിയാനും വത്തിക്കാനിൽ തിരുസംഘത്തിനു കൈമാറി. തുടർന്നാണ് വത്തിക്കാന്റെ അംഗീകാരം ലഭിച്ചത്. ഫെബ്രുവരി 24ന് കൊല്ലം രൂപത കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന ആഘോഷമായ ദിവ്യബലി മധ്യേ ബിഷപ് ജെറോമിനെ ദൈവദാസനായി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഫെബ്രുവരി 23 മുതൽ 26 വരെയുള്ള ആഘോഷ കർമപരിപാടികൾക്കു നേതൃത്വം കൊടുക്കാൻ കത്തീഡ്രൽ വികാരി ഫാ. റൊമാൻസ് ആന്റണി ജനറൽ കൺവീനറായി വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു.
കൊല്ലം രൂപത എപ്പിസ്കോപ്പൽ വികാർ റവ. ഡോ. ബൈജു ജൂലിയാൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ.ടി.ജെ. ആന്റണി, ബിസിസി കോഓർഡിനേറ്റർ സജീവ് പരിശവിള, സംസ്ഥാന പ്രൊലൈഫ് ആനിമേറ്റർ ജോർജ് എഫ്. സേവ്യർ, രൂപത പ്രോലൈഫ് പ്രസിഡന്റ് റോണാ റിബൈറോ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
ബിഷപ് ജെറോമിനെ ദൈവദാസനായി ഫെബ്രുവരി 24ന് പ്രഖ്യാപിക്കും
02:04 AM Jan 06, 2019 | Deepika.com