തിരുവനന്തപുരം: വനിതാമതിൽപോലുള്ള ജനമുന്നേറ്റങ്ങൾ ഇനിയും സംഘടിപ്പിക്കുന്നതു സർക്കാർ പരിഗണിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ നവോത്ഥാന ചരിത്രം വരുംതലമുറയ്ക്കു മനസിലാക്കാൻ കഴിയുന്ന തരത്തിൽ നവോത്ഥാന മ്യൂസിയം സ്ഥാപിക്കും. നവോത്ഥാന സംഘടനകളുമായി ചർച്ച ചെയ്തു ഭാവി പ്രവർത്തനങ്ങൾക്കു രൂപം നൽകും. വെള്ളാപ്പള്ളി നടേശൻ, പുന്നല ശ്രീകുമാർ എന്നിവരുമായി ഇതേക്കുറിച്ചു കഴിഞ്ഞ ദിവസം ചർച്ച ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
നാടു വികസിക്കണമെങ്കിൽ യാഥാസ്ഥിതിക ബോധത്തിന് എതിരായി വൻപിച്ച മുന്നേറ്റമുണ്ടാകണം. മനുഷ്യമനസിലെ തെറ്റായ ബോധമാണു തിരുത്തേണ്ടത്. ശബരിമലയിൽ യുവതികൾ കയറിയതു കൊണ്ടു മാത്രം സമൂഹത്തിന്റെ തെറ്റായ യാഥാസ്ഥിതിക ബോധം തിരുത്താനാവില്ല. അതിനു വേണ്ടിയാണ് പുതിയ ജനമുന്നേറ്റങ്ങൾ സംഘടിപ്പിക്കുന്നത്.
സംഘപരിവാർ എന്തു ചെയ്താലും കൂടെ നിൽക്കാൻ ബാധ്യതപ്പെട്ടവരാണു യുഡിഎഫുകാർ. സംഘപരിവാറിന്റെ അക്രമങ്ങളെ അപലപിക്കാൻ യുഡിഎഫ് തയാറായില്ല. സ്വാഭാവിക പ്രതികരണമെന്നാണു ഒരു കോണ്ഗ്രസ് നേതാവ് പറഞ്ഞത്. ശബരിമലയിൽ നിയമ നിർമാണത്തിനു മുസ്ലിംലീഗിന്റേത് അടക്കമുള്ള യുഡിഎഫ് എംപിമാർ പ്രധാനമന്ത്രിയെ കാണുന്നു. യുഡിഎഫും ബിജെപിയും ചേർന്നു പ്രവർത്തിക്കാൻ തയാറുണ്ടോ? മുമ്പു കോ-ലീ-ബി സഖ്യം ഉണ്ടായിരുന്നു. അതിനെക്കാൾ വലിയ തിരിച്ചടിയായിരിക്കും ഇത്തരം അവിശുദ്ധ നിലപാടുകൾക്കു കേരളത്തിൽ ഉണ്ടാവുക. ഇത്തരം ശക്തികൾക്കുള്ള മുന്നറിയിപ്പു കൂടിയാണ് വനിതാ മതിൽ.
സർക്കാർ പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തം മതിലിനുണ്ടായി. ഡിസംബർ ഒന്നു മുതൽ ഒരു മാസം അതിനു ചുറ്റുമാണ് കേരളം കറങ്ങിയത്. പുതിയ തലമുറയ്ക്കു നവോത്ഥാന കാലത്തെ സംഭവങ്ങൾ മനസിലാക്കാനുള്ള പാഠശാലയായും അതു മാറി.
സുപ്രീംകോടതി വിധിയെക്കാൾ വലുതാണ് വിശ്വാസം എന്നു പറയുന്നതു ബാബ്റി മസ്ജിദ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംഘപരിവാറിന്റെ നിലപാടിനു പിന്തുണയാകും. പല ന്യൂനപക്ഷ ആരാധനാലയങ്ങളും സംഘപരിവാർ തങ്ങളുടേതെന്ന് അവകാശപ്പെടുന്നുണ്ട്. രാമക്ഷേത്രം ഓർഡിനൻസ് ആലോചിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞത് ഇതുമായി കൂട്ടി വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വനിതാമതിൽ പോലുള്ള മുന്നേറ്റങ്ങൾ ഇനിയും സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി
01:06 AM Jan 04, 2019 | Deepika.com