തൃശൂർ: ജില്ലയിൽ പരക്കെ അക്രമം. സ്വരാജ് റൗണ്ടിൽ പ്രകടനം നടത്തിയ ബിജെപി-ശബരിമല കർമസമിതി പ്രവർത്തകർ സിപിഎം ഫ്ളെക്സ് ബോർഡുകളും റോഡിലെ മീഡിയനുകളും തകർത്തു. നടുവിലാലിൽ ഒത്തുകൂടിയ പ്രവർത്തകരുടെ അരികിലൂടെ കാർ കടത്തിവിടാൻ തയാറാകാതിരുന്നതിനെതുടർന്ന് പോലീസ് ലാത്തിവീശി.
വാടാനപ്പള്ളിയിൽ തുറന്ന ഹോട്ടൽ അടപ്പിക്കാനെത്തിയ ബിജെപി പ്രവർത്തകർക്കു കുത്തേറ്റു. സുജിത്ത്, രതീഷ്, ശ്രീജിത്ത്, കൃഷ്ണൻകുട്ടി എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിനു പിറകിൽ എസ്ഡിപിഐ ആണെന്നു ബിജെപി ആരോപിച്ചു.
തൃശൂർ രാമനിലയത്തിനു മുന്നിലെ സംസ്ഥാന പിന്നോക്ക വിഭാഗം വികസന കോർപറേഷൻ ഓഫീസ് ഹർത്താൽ അനുകൂലികൾ തല്ലിത്തകർത്തു. ശക്തൻ സ്റ്റാൻഡിൽ കർണാടക കെഎസ്ആർടിസി ബസിന്റെ ചില്ല് കല്ലെറിഞ്ഞുതകർത്തു.
പ്രകടനത്തിനിടെ മാധ്യമപ്രവർത്തകർക്കുനേരേയും ആക്രമണമുണ്ടായി. നഗരത്തിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രാദേശിക ചാനൽ കാമറാമാനെയും മാധ്യമം ഫോട്ടോഗ്രാഫറെയും ഹർത്താൽ അനുകൂലികൾ വിരട്ടിയോടിച്ചു. പുതുക്കാടും ഇരിങ്ങാലക്കുടയിലും മറ്റു ചിലയിടങ്ങളിലും മാധ്യമപ്രവർത്തകർക്കു നേരേ ആക്രമണം ഉണ്ടായി. പുതുക്കാട് പ്രാദേശിക ചാനലിന്റെ കാമറ അടിച്ചു തകർത്തു.
ചാലക്കുടിയിൽ കെഎസ്ആർടിസി സ്റ്റാൻഡിലെ കാന്റീൻ ഹർത്താൽ അനുകൂലികൾ അടിച്ചുതകർത്തു. വിവിധയിടങ്ങളിൽ സിപിഎം പ്രവർത്തകരുടെ വീടുകൾക്കും ഓഫീസുകൾക്കും നേരേ ഹർത്താൽ അനുകൂലികളുടെ ആക്രമണം ഉണ്ടായി. സിപിഎം വടക്കാഞ്ചേരി ഏരിയാ കമ്മിറ്റി ഓഫീസ്, മാള കുഴൂർ ലോക്കൽ കമ്മിറ്റി ഓഫീസ്, പഴയന്നൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള വായനശാല, മാളയിൽ കൊടിമരം എന്നിവ തകർത്തു.
തൃശൂരിൽ ബിജെപി പ്രവർത്തകർക്കു കുത്തേറ്റു
01:06 AM Jan 04, 2019 | Deepika.com