കോതമംഗലം: വടാട്ടുപാറ അമന്തുള്ളി ഭാഗത്തു വനത്തിനുള്ളിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു ആദിവാസികൾക്കു ഗുരുതര പരിക്ക്. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേർ ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം. പന്തപ്ര കോളനിയിലെ ചന്ദ്രൻ ഗോപാലൻ (54), കണ്ണൻ നാഗപ്പൻ (35) എന്നിവർക്കാണു പരിക്കേറ്റത്. ഇവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
കുട്ടന്പുഴ റേഞ്ചിൽ വനത്തിനുള്ളിൽ തന്പടിച്ചു വനവിഭവങ്ങൾ ശേഖരിക്കാൻ പോയ നാലംഗ സംഘമാണു കാട്ടാനയുടെ ആക്രമണത്തിനിരയായത്. കുട്ടന്പുഴ ആനക്കയത്തിനും വടാട്ടാപാറ പലവൻ പുഴക്കും ഇടയിലാണ് അമന്തുള്ളി പ്രദേശം. കണ്ണൻ നാഗപ്പനെ കാട്ടാന തുന്പികൈയിലെടുത്ത് എറിയുകയായിരുന്നു. ചന്ദ്രനെ തൊഴിക്കുകയും ചെയ്തു. ചന്ദ്രന്റെ നട്ടെല്ലിനു ക്ഷതമേറ്റു. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന ബാബുവും സതീഷ് തങ്കപ്പനും അറിയിച്ചതനുസരിച്ചാണു വനപാലകരും നാട്ടുകാരും സ്ഥലത്തെത്തിയത്.
കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുകയായിരുന്നു. റേഞ്ച് ഓഫീസർ എസ്. രാജൻ, ടോം ഫ്രാൻസിസ്, അൻവർ സാദിഖ് എന്നീ വനപാലകരും ട്രൈബൽ പ്രമോട്ടർ അജിതയും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.
വനത്തിൽ കാട്ടാന ആക്രമണം; 2 ആദിവാസികൾക്കു പരിക്ക്
11:44 PM Jan 03, 2019 | Deepika.com