തിരുവനന്തപുരം: റിയാദിലെ ലുലു അവന്യുവിൽനിന്നു നാലരക്കോടി രൂപ തിരിമറി നടത്തി മുങ്ങിയ ജീവനക്കാരനെ തിരുവനന്തപുരം കഴക്കൂട്ടത്തുനിന്നു സിറ്റി ഷാഡോ പോലീസ് പിടികൂടി. കഴക്കൂട്ടം ശാന്തിനഗർ ടിസി 02/185, സാഫല്യം വീട്ടിൽ ഷിജു ജോസഫി(45)നെയാണ് തുന്പ പോലീസ് അറസ്റ്റ് ചെയ്തത്.
ലുലു അവന്യുവിൽ മാനേജരായിരുന്ന ഷിജു ജോസഫ് ഒന്നര വർഷത്തോളം സ്ഥാപനത്തിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിൽ വ്യാജ രേഖകൾ ഉണ്ടാക്കിയാണ് നാലരക്കോടി രൂപ കബളിപ്പിച്ചത്. ജോർദാൻ സ്വദേശിയായ മുഹമ്മദ് ഫക്കീമുമായി ചേർന്നാണ് ഇയാൾ ഇത്രയധികം രൂപ തട്ടിച്ചത്. ലുലു അവന്യൂവിലേക്കു സാധനങ്ങൾ മുഹമ്മദ് ഫക്കിം ജോലിയെടുത്തിരുന്ന കമ്പനി വഴിയാണ് വാങ്ങിയിരുന്നത്. വലിയ കണ്ടെയ്നറുകളിൽ വരുന്ന സാധനങ്ങൾ ലുലുവിന്റെ ഷോപ്പിലേക്ക് വരാതെ സമാനമായ മറ്റു ഷോപ്പുകളിലേക്ക് മാറ്റിയും വ്യാജ രേഖകൾ ചമച്ചുമാണ് ഇരുവരും ചേർന്ന് കബളിപ്പിച്ചിരുന്നത്.
തിരിമറി കണ്ടെത്തിയതിനെ തുടർന്ന് ലുലു ഗ്രൂപ്പ് ഇരുവർക്കുമെതിരേ റിയാദ് പോലീസിൽ പരാതി നൽകി. എന്നാൽ, അവിടെനിന്നു സമർഥമായി മുങ്ങിയ ഷിജു ജോസഫ് കഴക്കൂട്ടത്തെ ഒളിസങ്കേതത്തിൽ കഴിഞ്ഞുവരികയായിരുന്നു. തുടർന്ന് ലുലു ഗ്രൂപ്പ് തുമ്പ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ സിറ്റി ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിസങ്കേതത്തിൽ നിന്ന് ഇയാളെ പിടികൂടിയത്.
നാട്ടിലെത്തി ഒളിസങ്കേതങ്ങളിൽ മാറിമാറി കഴിഞ്ഞുവന്നിരുന്ന ഇയാൾ ഫോണ് നമ്പരുകൾ ഉപയോഗിക്കാതെ വാട്ട്സാപ് വഴിയാണ് മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ വാട്ട്സാപ് കോളുകൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാൾ പിടിക്കപ്പെടുകയായിരുന്നു.
സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശിന്റെ നേതൃത്വത്തിൽ കണ്ട്രോൾ റൂം എസി വി. സുരേഷ് കുമാർ, തുന്പ എസ്ഐ ഹേമന്ത് കുമാർ, ക്രൈം എസ്ഐ കുമാരൻ നായർ, ഷാഡോ എസ്ഐ സുനിൽ ലാൽ, ഷാഡോ ടീമംഗങ്ങൾ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
റിയാദിൽനിന്നു നാലരക്കോടി കബളിപ്പിച്ചു മുങ്ങിയ ആൾ കഴക്കൂട്ടത്തു പിടിയിൽ
01:53 AM Dec 19, 2018 | Deepika.com