ആലുവ: യൂണിയൻ ബാങ്കിന്റെ ആലുവ ശാഖയിലെ ലോക്കറിൽനിന്നു കവർന്ന 8.850 കിലോഗ്രാം സ്വർണത്തിൽ ഇന്നലെ ഒരു കിലോഗ്രാം കൂടി വീണ്ടെടുത്തു. ഇതോടെ കണ്ടെത്തിയ സ്വർണം നാലു കിലോ ആയി.
യൂണിയൻ ബാങ്ക് ആലുവ ശാഖയിലെ അസി. മാനേജർ അങ്കമാലി പാദുവപുരം കരുമത്തിൽ സിസ് മോൾ ജോസഫ്, ഭർത്താവ് കളമശേരി സജി നിവാസിൽ സജിത്ത് എന്നിവരുമായി ആലുവ പോലീസ് നടത്തിയ മൂന്നാംദിവസത്തെ തെളിവെടുപ്പിലാണു പ്രതികൾ പണയം വച്ച ബാങ്കുകളിൽനിന്നായി ഇടപാടുകാരുടെ സ്വർണം വീണ്ടെടുക്കാനായത്.
ഇനി 4.850 കിലോ സ്വർണം കൂടി വീണ്ടെടുക്കണം. പ്രതികൾ സ്വർണം പണയംവച്ച അഞ്ച് ബാങ്കുകളിലാണ് പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്. ശനിയാഴ്ച് മൂന്നു ബാങ്കുകളിൽനിന്നായി 1,400 ഗ്രാം സ്വർണവും തിങ്കളാഴ്ച 1,750 ഗ്രാം സ്വർണവും കണ്ടെടുത്തിരുന്നു. കളമശേരി, ആലുവ മേഖലകളിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ ഇന്നുമുതൽ പ്രതികളെ തെളിവെടുപ്പിനു കൊണ്ടുപോകും.
യൂണിയൻ ബാങ്കിൽ സ്വർണ പ്പണയ വിഭാഗത്തിന്റെ ചുമതലക്കാരിയായിരുന്ന സിസ്മോൾ ഒരു വർഷത്തിനുള്ളിലാണ് 128 പേരുടെ സ്വർണം കവർന്നത്. പകരം മുക്കുപണ്ടം വച്ചാണ് സ്വന്തം ബാങ്കിനെ വഞ്ചിച്ചത്.
തെളിവെടുപ്പിനായി വെള്ളിയാഴ്ച വരെ പ്രതികളെ പോലീസിന് കസ്റ്റഡിയിൽ കോടതി നൽകിയിട്ടുണ്ട്. സിഐ വിശാൽ ജോൺസൺ, എസ്ഐമാരായ എം.എസ്. ഫൈസൽ, മുഹമ്മദ് ബഷീർ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്.
ബാങ്കിലെ സ്വർണത്തട്ടിപ്പ് : നാലുകിലോ സ്വർണം കണ്ടെടുത്തു
01:53 AM Dec 19, 2018 | Deepika.com