കൊച്ചി: ഓണ്‍ലൈൻ പോക്കുവരവ് സംവിധാനം നിലവിൽ വന്നിട്ടും സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ 1,56,973 പോക്കുവരവ് അപേക്ഷകൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നു. സാങ്കേതിക കാരണങ്ങളാണു വൈകുന്നതിനു കാരണമായി ഉദ്യോഗസ്ഥർ പറയുന്നത്. പോക്കുവരവ് ഓണ്‍ലൈനാക്കിയതിൽ താത്പര്യമില്ലാത്ത ജീവനക്കാർ മനഃപൂർവം വൈകിക്കുന്നതായും ആക്ഷേപമുണ്ട്.
കൊല്ലം ജില്ലയിലാണു കൂടുതൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നത്. 37,455 എണ്ണം. 1,111 അപേക്ഷകൾ തീർപ്പാക്കാനുള്ള ആലപ്പുഴ ജില്ലയിലാണു കുറവ്. തിരുവനന്തപുരം 10,862, പത്തനംതിട്ട 3,941, കോട്ടയം 4,656, ഇടുക്കി 1,873, എറണാകുളം 16,247, തൃശൂർ 22,528, പാലക്കാട് 2,499, മലപ്പുറം 28,296, കോഴിക്കോട് 9,464, വയനാട് 5,263, കണ്ണൂർ 3,566, കാസർഗോഡ് 9,212 എന്നിങ്ങനെയാണു മറ്റു ജില്ലകളിൽ കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം.
സംസ്ഥാനത്തെ 1,664 വില്ലേജുകളിൽ 1,615 ലും ഓണ്‍ലൈൻ പോക്കുവരവ് നടപ്പാക്കിയിട്ടുണ്ട്. 49 വില്ലേജുകളിൽ മാത്രമാണു നടപ്പാക്കാനുള്ളത്. ഇതിലധികവും കണ്ണൂർ ജില്ലയിലാണ്.
റവന്യു വകുപ്പിന്റെ റെലിസ് എന്ന സോഫ്റ്റ്വേറും രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ എന്ന സോഫ്റ്റ്വേറും സംയോജിപ്പിച്ചാണു സംസ്ഥാനത്ത് ഓണ്‍ലൈൻ പോക്കുവരവ് നടത്തിവരുന്നത്. ആധാരം രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ സബ് രജിസ്ട്രാർ ഓഫീസിൽനിന്നു ഡോക്യുമെന്റ് അപ് ലോഡ് ചെയ്യുന്ന മുറയ്ക്കു ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ ലഭിക്കും. ഡാറ്റയും ആധാരവും പരിശോധിച്ചു വില്ലേജ് ഓഫീസർക്കു പോക്കുവരവ് നടപടി സ്വീകരിക്കാനും സാധിക്കും. ഡാറ്റയിൽ തെറ്റുണ്ടെങ്കിൽ സബ്രജിസ്ട്രാർക്കു വിവരം റിപ്പോർട്ട് ചെയ്യുന്നതിനും തിരുത്തി നൽകുന്നതിന് അപേക്ഷ തിരികെ അയയ്ക്കാനും കഴിയും.
പോക്കുവരവ് അംഗീകരിക്കുന്ന മുറയ്ക്ക് അപേക്ഷകന്റെ മൊബൈൽ നന്പറിലേക്കു തണ്ടപ്പേർ നന്പർ, സർവേ നന്പർ എന്നിവ രേഖപ്പെടുത്തി മെസേജ് നൽകും.
സബ്ഡിവിഷൻ കേസുകളിൽ വില്ലേജ് ഓഫീസർ റിപ്പോർട്ട് രേഖപ്പെടുത്തി ഓണ്‍ലൈനായി തന്നെ ഡോക്യുമെന്റ് തഹസീൽദാർക്ക് അയയ്ക്കും. അദ്ദേഹം അപ്രൂവ് ചെയ്യുന്നതനുസരിച്ചു വില്ലേജ് ഓഫീസിൽ തിരികെയെത്തും. വില്ലേജ് ഓഫീസർ അന്തിമമായി അംഗീകരിക്കുന്നതോടെ തണ്ടപ്പേരും സർവേ നന്പരും രേഖപ്പെടുത്തി അപേക്ഷകനു മെസേജ് ലഭിക്കും. പോക്കുവരവിന്റെ ഫീസും പ്രസ്തുത ഭൂമിയുടെ കരവും ഓണ്‍ലൈനായി തന്നെ അടയ്ക്കാം. ഇതാണ് ഓണ്‍ലൈൻ പോക്കുവരവ് സംവിധാനം. ഇതിനായി 13.79 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
ജോണ്സണ് വേങ്ങത്തടം
ഓണ്‍ലൈൻ വന്നിട്ടും രക്ഷയില്ല; തീർപ്പാക്കാതെ 1.57 ലക്ഷം പോക്കുവരവ് അപേക്ഷ
01:52 AM Dec 19, 2018 | Deepika.com