കൊച്ചി: പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പക്ഷം ചേർന്നു കൂട്ടായ്മയോടെ ആരോഗ്യസംരക്ഷണ രംഗത്തെ പടുത്തുയർത്തണമെന്നു കെസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട്. പാലാരിവട്ടത്തെ പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ ചായ് കേരള വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ 200 ൽപ്പരം കത്തോലിക്ക ആശുപത്രികളുടെ പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ പ്രളയ ദിനങ്ങളിൽ ചായ് ആശുപത്രികൾ നടത്തിയ 45 കോടിയുടെ ആരോഗ്യ സേവനങ്ങളെയും സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങളെയും ആർച്ച്ബിഷപ് അഭിനന്ദിച്ചു. ചായ് കേരള പ്രസിഡന്റും ലിസി ആശുപത്രി ഡയറക്ടറുമായ ഫാ. തോമസ് വൈക്കത്തുപറന്പിൽ അധ്യക്ഷത വഹിച്ചു. ചായ് കേരള സെക്രട്ടറിയും ലൂർദ് ആശുപത്രി ഡയറക്ടറുമായ ഫാ. ഷൈജു തോപ്പിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
ആരോഗ്യസംരക്ഷണം ഏറ്റവും കുറഞ്ഞ ചെലവിൽ നടത്താനും ആരോഗ്യസംരക്ഷണ മേഖലയിൽ ജോലി ചെയ്യുന്നവർക്കു കൂടുതൽ പരിശീലനം നൽകി സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുമുള്ള നടപടികൾ ചായ് കേരള എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സൈമണ് പള്ളുപ്പേട്ട അവതരിപ്പിച്ചു. രാജഗിരി ആശുപത്രി ഡയറക്ടറും ട്രഷററുമായ ഫാ. ജോണ്സൻ വാഴപ്പിള്ളി ബജറ്റ് അവതരിപ്പിച്ചു.
കേരളത്തിൽ എൻഎബിഎച്ച് അംഗീകാരം ലഭിച്ചിട്ടുള്ള 10 പ്രധാന കത്തോലിക്ക ആശുപത്രികളുടെയും എൻട്രി ലെവൽ സെർട്ടിഫിക്കേഷൻ ലഭിച്ച 30ൽ പ്പരം കത്തോലിക്ക ആശുപത്രികളുടെയും പ്രതിനിധികളെയും മാർ ജോർജ് ഞരളക്കാട്ട് ആദരിച്ചു. സിസ്റ്റർ അഭയ, പി.ടി. ദേവസി എന്നിവർ പ്രസംഗിച്ചു.
ചായ് കേരള വാർഷിക സമ്മേളനം നടത്തി
01:36 AM Dec 19, 2018 | Deepika.com