പിറവം: നഗരമധ്യത്തിൽ വയോധികനെ കല്ലിനിടിച്ചു കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തി. എടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ പാർപ്പാംകോട് കണ്ടംകരിക്കൽ നാരായണൻകുട്ടി (70) ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. പാഴൂർ പോഴിമല കോളനിയിൽ താമസിക്കുന്ന അജീഷ് (26), ചെറുവേലിക്കുടി ജിത്തു എന്നു വിളിക്കുന്ന ജിതേഷ് (18) എന്നിവരാണു പിടിയിലായത്.
പ്രധാന റോഡിൽനിന്ന് 25 മീറ്ററോളം മാറി നഗരസഭ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിൽ ഇന്നലെ പുലർച്ചെയാണു മൃതദേഹം കണ്ടെത്തിയത്. തലയിലും നെഞ്ചിലും പരിക്കുണ്ടായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച സിമന്റ് ഇഷ്ടികകൾ ചോര പുരണ്ടനിലയിൽ സമീപത്തു കാണപ്പെട്ടു. കൊല്ലപ്പെട്ട നാരായണൻകുട്ടി തിങ്കളാഴ്ച രാത്രി മദ്യലഹരിയിൽ കോംപ്ലക്സിലെ കട വരാന്തയിൽ കിടന്നുറങ്ങുന്നതു കണ്ടിരുന്നതായി പരിസരവാസികൾ പറഞ്ഞു.
മൃതദേഹം കാണപ്പെട്ട കോംപ്ലക്സിൽ ബിവറേജ് കോർപറേഷന്റെ മദ്യവിൽപ്പനശാലയും മജിസ്ട്രേറ്റ് കോടതിയും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സംഭവം സംബന്ധിച്ചു പോലീസ് പറയുന്നത് ഇങ്ങനെ: പ്രതികളായ ഇരുവരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. തിങ്കളാഴ്ച രാത്രി പിറവത്തെ തിയറ്ററിൽ സിനിമ കാണാനെത്തിയ ഇവരെ ബഹളമുണ്ടാക്കിയതിനെത്തുടർന്നു തിയറ്ററിൽനിന്ന് ഇറക്കിവിട്ടിരുന്നു. തുടർന്നു റോഡിലൂടെ ഉച്ചത്തിൽ പാട്ടുപാടി വരുന്നവഴി മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിനു സമീപം ഇവരെ നാരായണൻകുട്ടി അസഭ്യം പറഞ്ഞു.
ഇതു ചോദ്യംചെയ്ത പ്രതികൾ അവിടെയുണ്ടായിരുന്ന സിമന്റ് ഇഷ്ടിക ഉപയോഗിച്ചു നാരായണൻകുട്ടിയുടെ തലയിലും നെഞ്ചിലും ഇടിക്കുകയായിരുന്നു. ഇതിനുശേഷം പ്രതികൾ ത്രീറോഡ് ജംഗ്ഷനു സമീപം ഒരു കടയുടെ വരാന്തയിൽ കിടുന്നുറങ്ങുകയായിരുന്ന ജോസിനെയും (59) ഭാര്യയെയും ആക്രമിച്ചു. വാക്കേറ്റത്തെത്തുടർന്നായിരുന്നു ആക്രമണം. സോഡാ കുപ്പികൊണ്ടുള്ള കുത്തേറ്റ ജോസിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂലിപ്പണിയെടുത്തു കഴിയുന്ന പെരുവ സ്വദേശികളായ ദന്പതികൾ ഏറെനാളായി കടവരാന്തകളിലാണു കിടന്നുറങ്ങിയിരുന്നത്.
ദന്പതികളെ ആക്രമിച്ചതിനു പ്രതികളെ രാത്രിതന്നെ പോലീസ് പിടികൂടിയിരുന്നു. പുലർച്ചെ നാരായണൻകുട്ടിയുടെ കൊലപാതക വിവരമറിഞ്ഞ് ഇരുവരെയും ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. പരേതയായ അമ്മിണിയാണു നാരായണൻകുട്ടിയുടെ ഭാര്യ. മക്കൾ: ഷിജി, പരേതനായ ഷാജി. കൊച്ചി ഡിസിപി ഹേമചന്ദ്, മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുമോൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പിറവത്തു വയോധികനെ കല്ലിനിടിച്ചു കൊന്നു ; രണ്ടു യുവാക്കൾ അറസ്റ്റിൽ
01:36 AM Dec 19, 2018 | Deepika.com