തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമിതിക്കായുള്ള സർക്കാർ സംവിധാനമായ റീബിൽഡ് കേരളയുടെ പ്രവർത്തനവേഗം കൂട്ടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട് ആലോചിക്കുന്ന പ്രധാന പദ്ധതികൾ പെട്ടെന്ന് തയാറാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കണം. നിലവിലുള്ള ലോകബാങ്ക് പദ്ധതികളിൽ ഇതുവരെ ചെലവഴിക്കാത്ത തുക അടിയന്തര പുനർനിർമാണ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ജലവിഭവം, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലെ ആസ്തികൾ, കാർഷിക മേഖലയിലെ സമഗ്ര ഇടപെടൽ, പരിസ്ഥിതി, ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയുടെ ഫലപ്രദമായ ഏകോപനം എന്നിവ മുൻഗണനാ മേഖലകളായി യുഎൻ പഠനസംഘം (പിഡിഎൻഎ) കണ്ടെത്തിയിട്ടുണ്ട്. ഈ ഓരോ മേഖലയിലും സമഗ്രമായ ഇടപെടലുകൾക്ക് തുടക്കം കുറിക്കുന്ന രീതിയിൽ സെക്ടറൽ പ്ലാനുകൾ തയാറാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. അതത് വകുപ്പ് സെക്രട്ടറിമാർക്കായിരിക്കും ഇതിന്റെ ചുമതല.
ഇത്തരം സെക്ടറൽ പ്ലാനുകൾ തയാറാക്കാൻ ലോകബാങ്കിന്റെ സാങ്കേതിക സഹായവും കെപിഎംജി ലഭ്യമാക്കിയ പ്രഫഷണലുകളുടെ സഹായവും ഉപയോഗപ്പെടുത്തും. ജനുവരി രണ്ടാം വാരത്തിനു മുന്പ് സെക്ടറൽ പ്ലാനുകൾ അന്തിമമാക്കി അംഗീകാരം തേടാനും തീരുമാനിച്ചു.
സെക്ടറൽ പ്ലാനുകളിൽ ആദ്യഘട്ടത്തിൽ ഏറ്റെടുക്കാൻ കഴിയുന്ന പൈലറ്റ് പദ്ധതികൾ ആവിഷ്കരിക്കാനും സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ബൃഹത്തായ പദ്ധതികൾ ആവിഷ്കരിക്കുന്നതിനു മുന്പ് ചില മേഖലകളിലെങ്കിലും ഗഹനമായ പഠനങ്ങൾ നടത്തേണ്ടതുണ്ട്. ആവശ്യമായ ഇത്തരം പഠനങ്ങളുടെ ലിസ്റ്റ് ക്രോഡീകരിക്കാനും പഠനങ്ങളുമായി മുന്നോട്ടു പോകാനും അതത് വകുപ്പുകളെ ചുമതലപ്പെടുത്തി.
ഫെബ്രുവരി ആദ്യവാരം സെക്ടറൽ പ്ലാനുകൾ ആദ്യഘട്ടത്തിൽ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന പൈലറ്റ് പദ്ധതികൾ, അടിയന്തരമായി ഏറ്റെടുക്കേണ്ട പഠനങ്ങൾക്കുളള കണ്സൾട്ടന്റുമാരെ തെരഞ്ഞെടുക്കൽ എന്നിവയ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും നിർവഹണ ഘട്ടത്തിലേക്ക് കടക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
നവകേരളനിർമിതി: വേഗം കൂട്ടുമെന്നു മുഖ്യമന്ത്രി
01:36 AM Dec 19, 2018 | Deepika.com